ആശങ്കയും അവഗണനയുമാണ് കാസര്‍കോടിന്. നീലേശ്വരത്ത് കളക്ടര്‍ തന്നെ സമുദായ ശ്മശാനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടപ്പോള്‍, ഉപ്പളയില്‍ മഴയില്‍ തകര്‍ന്നതു നോക്കി നെടുവീര്‍പ്പിടാനെ നാട്ടുകാര്ക്കാകുന്നുള്ളൂ.
ഒന്നര ശതാബ്ദമായി തട്ടാന്‍ സമുദായക്കാര്‍ ഉപയോഗിക്കുന്ന നീലേശ്വരം തട്ടാച്ചേരിയിലെ സമുദായ ശ്മശാനം അടച്ചുപൂട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടതാണ് പ്രതിസന്ധിക്കു കാരണം. സമീപവാസികളായ 44 പേര് ഒപ്പിട്ട പരാതിയാണ് ഇതിന് ആധാരമെങ്കിലും, പിന്നീട് 42 പേര് പിന്‍വലിച്ചു. എങ്കിലും സാങ്കേതികത്വം പറഞ്ഞ് അധികൃതര്‍ നടപടിയെടുത്തു.
നീലേശ്വരം, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മേഖലകളിലെ അഞ്ഞൂറിലേറെ പേര് ഈ ശ്മശാനം ഉപയോഗിച്ചിരുന്നു. ഇതു തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിക്കാനാണ് ക്ഷേത്രം ഭാരവാഹികളുടെയും സമുദായ സംഘടനകളുടെയും നീക്കം.
ഉപ്പള പച്ചിലംപാറ എസ്സി കോളനിക്കടുത്തെ ശ്മശാനത്തിന്റെ മേല്‍ക്കൂര ശക്തമായ കാറ്റിലും മഴയിലും പെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് നിലംപൊത്തിയതാണ്. കോളനിയിലെ 65 ലധികം കുടുംബങ്ങള്‍ ഈ ശ്മശാനത്തെ ആശ്രയിക്കുന്നു. മേല്‍ക്കൂര തകര്‍ന്നതിനാല്‍ മഴക്കാലത്ത് മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും ദഹിപ്പിക്കാനാകാത്ത സ്ഥിതിയിലാണ്.
മഴ പെയ്താല്‍ ഭാഗികമായേ ശവദാഹം നടക്കൂ. പകുതി കത്തിയ മൃതദേഹങ്ങളില്‍ നിന്ന് മഴ പെയ്താലുയരുന്ന ദുര്‍ഗന്ധം പ്രദേശവാസികളെ അസ്വസ്ഥരാക്കുന്നു. ശ്മശാന നവീകരണത്തിനായി 2016ല്‍ നാലര ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍.
‘ശ്മശാന മൂകത’
മലപ്പുറത്തെ തദ്ദേശ ഭരണാധികാരികള്‍ക്ക് പൊതുശ്മശാനമെന്നു കേള്‍ക്കുമ്പോഴേ മരണവീട്ടിലെ മൂകതയാണ്. ആരാധനാലയങ്ങളോട് ചേര്‍ന്ന് ശ്മശാനങ്ങള്‍ ഉള്ളതിനാല്‍ മറ്റു മതസ്ഥര്‍ക്ക് ആശങ്കയില്ല. എന്നാല്‍, മൂന്ന് സെന്റിലും മറ്റും പുരയിടങ്ങള്‍ തീര്‍ത്ത് ജീവിക്കുന്ന ഹൈന്ദവ വിശ്വാസികള്‍ പ്രതിസന്ധിയിലാകുന്നു.
പാരമ്പര്യശ്മശാനങ്ങള് സംരക്ഷിക്കാനും ആധുനികവത്കരിക്കാനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അവഗണനയാണ് പതിവ്. ഈ പിടിപ്പുകേട് കൊണ്ടു മാത്രം പലതും കാടുകയറി നശിക്കുന്നു, കൈയേറ്റങ്ങള്‍ക്ക് വിധേയമാകുന്നു. സര്‍ക്കാര്‍ ഉത്തരവുകള്‍ കടലാസിലൊതുങ്ങുന്നു.
ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകളായതോടെ അന്ത്യസംസ്കാരത്തിന്റെ നിയമകടമ്പകളും ഏറി. വീട്ടുവളപ്പുകളില്‍ ചിതയൊരുക്കി മൃതദ്ദേഹങ്ങള്‍ ദഹിപ്പിക്കുന്ന രീതിയോട് സമൂഹത്തിലെ ചിലരുടെ പ്രതികരണങ്ങള്‍ നഗരപ്രദേശങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. തിരുന്നാവായ, എടയൂര്‍, പുറത്തൂര്‍, വട്ടംകുളം, കുറുവ, മൂര്‍ക്കനാട്, തിരുവാലി, വണ്ടൂര്‍, ചോക്കാട്, മമ്പാട്, എടരിക്കോട്, പെരുമണ്ണ ക്ലാരി, നന്നമ്പ്ര ഗ്രാമപഞ്ചായത്തുകളിലും തിരൂരങ്ങാടി, കോട്ടക്കല്‍, പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളിലും ശ്മശാനങ്ങള്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
തിരൂരങ്ങാടിയിലെ നൂറ്റിരുത്തി ഹരിജന്‍ ശ്മശാനത്തിലേക്ക് റോഡില്ലാത്തതിനാല്‍ ഇവിടെ മൃതദേഹങ്ങള്‍ എത്തിക്കാനാകുന്നില്ല. ചുറ്റും വെള്ളക്കെട്ട് നിറഞ്ഞ പ്രദേശമാണിത്. കഴിഞ്ഞ മാസം തോണിയിലാണ് ഒരു മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങളിലടക്കം ഈ സംഭവം ചര്‍ച്ചയായെങ്കിലും അധികാരികളുടെ കണ്ണ് തുറന്നിട്ടില്ല.
(നാളെ: പരാധീനതകളുടെ പിടിയിലമര്‍ന്ന പാലക്കാട്. ആവലാതികളുമായി
ഐവര്‍മഠവും ശാന്തിതീരവും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: