ഇരിട്ടി: വിവിധ ആചാര വിശേഷങ്ങളുള്ള മാലൂര്‍പ്പടി അഷ്ടമി ഉത്സവം തൊടീക്കളം ക്ഷേത്രത്തിലേക്കുള്ള ഇളനീര് ഘോഷയാത്രയോടെ സമാപിച്ചു. കഴിഞ്ഞ ആറാം തീയതി അച്ഛന്മാരുടെ സ്ഥാനാരോഹണച്ചടങ്ങുകളോടെയാണ് ഉത്സവം ആരംഭിച്ചത്. ഉത്സവം ദര്‍ശിക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്.
രാവിലെ അരിക്കോട്ടില്ലത്ത് പ്രകാശന് നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തിയതോടെ സമാപന ചടങ്ങുകള്‍ ആരംഭിച്ചു. വേലക്ക് ശേഷം ഉച്ചയോടെ ഓംകാരം വിളികളോടെ വിവിധ ദേശങ്ങളില്‍ നിന്നും ഇളനീര് കാവുകളുമായി ഭക്തജനങ്ങള്‍ ക്ഷേത്രത്തിനു മുന്നിലെ വയലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഇളനീരുകള്ക്കുവേണ്ടിയുള്ള വീറും വാശിയും നിറഞ്ഞ മല്‍പ്പിടുത്തം ആരംഭിച്ചു.
ഇതിനുശേഷം ഉത്സവത്തിന്റെ പാരമ്പര്യ അവകാശികള്‍ വസ്ത്രം, എണ്ണ, കൊടുവാള്, പലക തുടങ്ങിയവ ക്ഷേത്ര നടയിലെത്തിച്ചു. തുടര്‍ന്ന് അച്ഛന്മാര് വസ്ത്രങ്ങളുമായി പാലക്കുളത്തില്‍ കുളിച്ച് എഴുന്നള്ളി. അപ്പോഴേക്കും തൊടീക്കളം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കേണ്ട ഇളനീരിനൊപ്പം പോകേണ്ട ഓലക്കുട ക്ഷേത്രത്തിന് മുന്നിലെ നടവരമ്പില്‍ എത്തിച്ചു. കുട നിവര്‍ത്തിയശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇളനീര്‍ക്കാവ് ഘോഷയാത്ര തൊടീക്കളം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. തൊടീക്കളം ക്ഷേത്രത്തില്‍ എത്തുന്നതുവരെ ഈ കുട നിലം തൊടാന്‍ പാടില്ലെന്നാണ് ആചാരം. അഥവാ കുട നിലം തൊട്ടെങ്കില്‍ കുട എടുത്തയാള്‍ അടുത്ത ഉത്സവത്തിന് ഉണ്ടാവില്ല എന്ന വിശ്വാസവും ഇവിടെ നിലവിലുണ്ട്. ഇന്ന് രാവിലെ തൊടീക്കളം ക്ഷേത്രത്തിലേക്ക് നെയ്യെഴുന്നള്ളത്തും തൊടീക്കളം ശിവക്ഷേത്രത്തില്‍ ഇളനീര് അഭിഷേകവും നടക്കും. ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ഭക്തജനങ്ങള്‍ക്കെല്ലാം ഉച്ചക്ക് അന്നദാനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: