കോണ്‍ഗ്രസ്സിലെ കാര്യങ്ങള്‍ രസകരമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ കലാശകെട്ട് കാറ്റൂതി പോയതാണ് അതിലൊന്ന്. പടയൊരുക്ക സമാപ്തിക്കായി കണ്ടുവച്ച കടപ്പുറം കടലുനക്കിപ്പോകയും, നിരത്തിയ കാമാനങ്ങള്‍, കൊടിതോരണങ്ങള്‍, ഫ്ളക്സുകള്‍ തുടങ്ങി മുഴവന്‍ സാമഗ്രികളും ഓഖി പറത്തിക്കളയുകയും ചെയ്തു. നഷ്ടം സംഭവിച്ചത് സ്പോണ്‍സര്‍മാര്‍ക്കാണെങ്കിലും പ്രതിപക്ഷത്തിന്റെ ദുഃഖത്തില്‍ സന്തോഷിക്കുന്ന ഭരണപക്ഷത്തിന് കൊടുങ്കാറ്റൊഴിഞ്ഞിട്ടും സന്തോഷം വിട്ടുമാറിയിട്ടില്ല.
രസകരമായ മറ്റൊന്ന് കോണ്‍ഗ്രസ് പ്രസിഡന്റായായുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പാണ്. രാഹുലിനെ കോണ്‍ഗ്രസിന്റെ യുവരാജാവായി വാഴിക്കുമെന്നുറപ്പുണ്ടായിട്ടും അദ്ദേഹത്തിനുവേണ്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശത്തിനായി സമര്‍പ്പിച്ചത് 93 പത്രികകളാണ്. ഒരു പത്രിക മാത്രം വേണ്ടിടത്താണ് ഇത്രയും എണ്ണം. ആവശ്യപ്പെട്ടിരുന്നെങ്കില്‍ കേരളത്തില്‍ നിന്നുതന്നെ ആയിരക്കണക്കിന് പത്രികകള്‍ എത്തിച്ചുകൊടുക്കാന്‍ ആള്‍ക്കാരുണ്ടായിരുന്നു. കൂട്ടിയിട്ടു കത്തിക്കാന്‍ കടലാസ് ശേഖരിക്കുന്ന ഭരണ പരിഷ്കാരങ്ങളാണല്ലോ എല്ലായിടത്തും കാണുന്നത്. റേഷന്‍ വാങ്ങുന്ന യഥാര്‍ത്ഥ ബിപിഎല്ലുകാരെ കണ്ടുപിടിക്കാന്‍ കേരളത്തില്‍ ജീവനക്കാരില്‍നിന്നും പെന്‍ഷന്‍കാരില്‍നിന്നും നിര്‍ബ്ബന്ധമായി വാങ്ങിക്കുട്ടിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ തകൃതിയില്‍ കത്തിച്ചുകളയുകയാണ് ഡിപ്പാര്ട്ടു മേധാവികളും ട്രഷറി ഓഫീസര്‍മാരും.
രാഹുല്‍ ഗാന്ധിക്കെതിരെ പത്രികയുമായി നട്ടെല്ലു നിവര്‍ത്തി ആരും രംഗത്തുവരാന്‍ സാധ്യതയില്ലെന്നിരിക്കെയാണ് പത്രികാ സമര്‍പ്പണ മാമാങ്കം നടന്നത്. അമ്മ മകനെ പ്രസിഡന്റിന്റെ കിരീടം ധരിപ്പിക്കുന്ന ചടങ്ങിന്റെ കര്‍മ്മങ്ങള്‍ യഥാവിധി വേണമെന്നുള്ളതുകൊണ്ട് സോണിയാ ഗാന്ധിയും മന്മോഹന് സിങ്ങും രാഹുലിനുവേണ്ടി നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടു. എ.കെ ആന്റണിയും ഗുലാം നബി ആസാദും പി. ചിദംബരവുമടക്കമുള്ള മുതിര്‍ന്ന നേതാക്കളും ഒപ്പിട്ടവരില്‍പ്പെടുന്നു.
അതെങ്ങനെയായാലും രാഹുല്‍ ഗാന്ധിയുടെ എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള കടന്നുവരവ് ഔറംഗസേബ് രാജ് സമ്പ്രദായത്തിലുള്ള തെരഞ്ഞെടുപ്പ് രീതിയാണെന്നുള്ള പ്രധാന മന്ത്രിയുടെ ട്രോളിന് ഒരു ചെറിയ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു . ഷാജഹാനുശേഷം ഔറംഗസേബ് എന്നത് സോണിയാ ഗാന്ധിക്കുശേഷം രാഹുല്‍ എന്നു പറയുമ്പോള്‍ ഒരു ലിംഗ പ്രതിസന്ധി ഉടലെടുക്കുന്നുണ്ട്. ഇതിന് പരിഹാരമായി ലോക പ്രസിദ്ധ ഇന്ത്യന്‍ സിനിമ ബാഹുബലിയുടെ തീം പരിഗണിച്ചാല്‍ നന്നായിരിക്കും.
രാജമാതാ ശിവകാമിക്കു ശേഷം യുവരാജാവ് അമരേന്ദ്ര ബാഹുബലിയെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടുതല്‍ വ്യക്തമാകും. ഇനി ജനങ്ങളുടെ അഭിപ്രായം കൂടി മനസ്സിലാക്കേണ്ടതുണ്ടെങ്കില്‍ രാജമാതാവ്, അമരേന്ദ്ര രാഹുലിനെയും കട്ടപ്പ ആന്റണിയയെയും ഒരുമിച്ച് രാജ്യം ചുറ്റിസഞ്ചരിച്ചുവരുന്നതിനായി നിയോഗിച്ചാല്‍ മാത്രംമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: