സൂറത്ത്: ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ക്രിക്കറ്റിന്റെ സെമി സ്വപ്നം കണ്ട കേരളത്തിന് കനത്ത തിരിച്ചടി. വിദര്‍ഭയ്ക്കെതിരെ ഒന്നാം ഇന്നിങ്സില്‍ ലീഡ് വഴങ്ങിയതോടെയാണ് കേരളത്തിന്റെ സ്വപ്നങ്ങള്‍ക്ക് ഏറെക്കുറെ വിരാമമായത്. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 246 റണ്‍സിനെതിരെ കേരളം ആദ്യ ഇന്നിങ്സില്‍ 176ന് ഓള് ഔട്ടായി. ഇതോടെ ഒന്നാം ഇന്നിങ്സില്‍ വിദര്‍ഭ 70 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച വിദര്‍ഭ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് വിക്കറ്റുകള്‍ കയ്യിലിരിക്കെ അവരുടെ ആകെ ലീഡ് 147 റണ്‍സായി. 51 റണ്ണുമായി ക്യാപ്റ്റന്‍ ഫായിസ് ഫസലും 7 റണ്ണുമായി അക്ഷയ് വഖാരെയും ക്രീസില്‍. 14 റണ്‍സ് മാത്രം നേടിയ സഞ്ജയ് രാമസ്വാമിയാണ് പുറത്തായത്. ജലജ് സക്സേനക്കാണ് വിക്കറ്റ്.
രണ്ടിന് 32 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച കേരള നിരയില്‍ ഒരാള്‍ക്കും മികച്ച ബാറ്റിങ് നടത്താന്‍ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രജനീഷ് ഗുര്‍ബാനിയാണ് കേരളത്തെ തകര്‍ത്തത്. 14 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയാണ് ഗുര്‍ബാനിയുടെ വിക്കറ്റ് വേട്ട. സന്ദീപ് വാര്യര്‍, ക്യാപ്റ്റന്‍ സച്ചിന് ബേബി, അരുണ്‍ കാര്‍ത്തിക്, ബേസില്‍ തമ്പി, കെ.സി. അക്ഷയ് എന്നിവരുടെ വിക്കറ്റുകളാണ് ഗുര്‍ബാനി സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ രണ്ടിന് 71 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് കേരളം തകര്‍ന്നടിഞ്ഞത്. അവസാന അഞ്ച് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് വെറും 11 റണ്‍സിനിടെയാണ്. 40 റണ്‍സെടുത്ത ജലജ് സക്സേനയാണ് ടോപ് സ്കോറര്‍. സഞ്ജു സാംസണ് (32), രോഹന് പ്രേം (29), സച്ചിന് ബേബി (29), അരുണ്‍ കാര്‍ത്തിക് (21) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാര്.
46 പന്തില്‍ 29 റണ്‍സെടുത്ത രോഹന് പ്രേമാണ് ഇന്നലെ ആദ്യം പുറത്തായത്. കരണ്‍ ശര്‍മയുടെ പന്തില്‍ വസീം ജാഫര്‍ ക്യാച്ചെടുത്താണ് രോഹന് പ്രേമിനെ മടക്കിയത്. 117 പന്തില്‍ 40 റണ്‍സെടുത്ത് ജലജ് എ വഖാരെയുടെ പന്തില്‍ യു. ശ്രീവാസ്തവയ്ക്ക് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു. സഞ്ജു സാംസണ് ആദിത്യ സര്‍വതെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: