പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള വിവിധ ക്ഷേത്രങ്ങളിലെ മുപ്പത്തിഅഞ്ചോളം സദ്യാലയങ്ങളും ആഡിറ്റോറിയങ്ങളും ലേലം ചെയ്തുകൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് ഇതു സംബന്ധിച്ച ലേലപരസ്യത്തില്‍ ദേവസ്വംബോര്‍ഡ് വ്യക്തമാക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ നിലവിലുള്ള സൗകര്യങ്ങളോടുകൂടി വിവാഹാവശ്യങ്ങള്‍ക്കും, ക്ഷേത്രാചാരങ്ങള്‍ക്ക് ദോഷം വരാത്ത രീതിയിലുമുള്ള മറ്റു ചടങ്ങുകള്‍ക്കും വാടകയ്ക്ക് കൊടുക്കുന്നതിനുവേണ്ടി രണ്ടുവര്‍ഷത്തേക്കുള്ള അവകാശ തുക ഈടാക്കിയാണ് ലേലം ചെയ്യുന്നത്.
ഒരുവര്‍ഷം ഇരുപത്തിഅഞ്ചില്‍ താഴെ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിലെ സദ്യാലയങ്ങളും മറ്റുമാണ് ഇത്തരത്തില്‍ ലേലം ചെയ്യുന്നതത്രേ. ദേവസ്വംബോര്‍ഡിന് വരവ് കുറവും ചെലവ് കൂടുതലും വരുന്ന സദ്യാലയങ്ങള്‍ ലേലം ചെയ്യുന്നതിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യം.
ചങ്ങനാശ്ശേരി ഗ്രൂപ്പില്‍പ്പെട്ട അയര്‍ക്കാട്ടുവയല്‍ മണികണ്ഠപുരം,രാപ്പുഴ, വാഴപ്പള്ളിഎന്നീ ദേവസ്വങ്ങളില്‍ ഇന്നാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി ഗ്രൂപ്പില്‍ തന്നെയുള്ള തെക്കേക്കര ചെറുവള്ളി, ഊരുക്കരി, കിഴക്കേടം, വായ്പ്പൂര് എന്നീദേവസ്വങ്ങളില് ഒക്ടോബര്‍ ഒന്നിനാണ് ലേലം. കോട്ടയം ഗ്രൂപ്പില്‍പ്പെട്ട കിളിരൂര്‍, കൊടുങ്ങൂര്‍,വെട്ടിക്കാട്ട്,ചെറുവള്ളി എന്നീദേവസ്വങ്ങളില് ഒക്ടോബര്‍ നാലിനാണ് ലേലം നടക്കുന്നത്.
വൈക്കം ഗ്രൂപ്പില്‍പ്പെട്ട തിരുപുറം, കേരളാദിത്യപുരം, തൃച്ചാറ്റുകുളംഎന്നീ ക്ഷേത്രങ്ങളില്‍ ഒക്ടോബര്‍ 8നും, ഏറ്റുമാനൂര്‍ ഗ്രൂപ്പില്‍പ്പെട്ട ആര്‍പ്പൂക്കര, ഏറ്റുമാനൂര്‍, കാളിക്കാവ്, തിടനാട് എന്നീ ദേവസ്വങ്ങളില്‍ 10നും സദ്യാലയങ്ങള്‍ ലേലത്തിനു വയ്ക്കും.
തൃക്കാരിയൂര്‍ ഗ്രൂപ്പില്‍പ്പെട്ട ഊട്ടുപുര ഗണപതിദേവസ്വം, പെരുമ്പാവൂര്‍, കോടനാട്,ആല്പ്പാറദേവസ്വംഎന്നിവിടങ്ങളില് 15നും, നേരിയമംഗലം, ശരംകുത്തി എന്നീ ദേവസ്വങ്ങളില്‍ 17നും, വടക്കന്‍ പറവൂര്‍ ഗ്രൂപ്പില്‍പ്പെട്ട പുത്തൂര്‍പ്പള്ളി, കിഴക്കമ്പലം, പെരുവാരം എന്നിവിടങ്ങളില്‍ 20നുമാണ് സദ്യാലങ്ങളുടെ ലേലം നിശ്ചയിച്ചിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം,എന്നീജില്ലകളിലും, ആലപ്പുഴ ജില്ലയിലെ എതാനും ക്ഷേത്രങ്ങളിലും നേരത്തെ ലേല നടപടികള്‍ നടത്തിയിരുന്നു. അവിടേയും ഏകദേശം നാല്പതോളം ക്ഷേത്രങ്ങളിലെ സദ്യാലയങ്ങള്‍ ലേലത്തിനു വച്ചിരുന്നെങ്കിലും പതിനാലിടങ്ങളില്‍ മാത്രമാണ് ലേലം നടന്നത്. മറ്റിടങ്ങളില്‍ ഭക്തജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നും മറ്റും ലേലം നടന്നില്ല. കഴിഞ്ഞ 26ന് തിരുവല്ല ഗ്രൂപ്പില്‍പ്പെട്ട കവിയുര്‍,പാലിയക്കര ക്ഷേത്രങ്ങളില്‍ ലേലം നിശ്ചയിച്ചിരുന്നെങ്കിലും ഭക്തജന പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
ക്ഷേത്രങ്ങളിലെ സദ്യാലയങ്ങള്‍ വേണ്ടവിധം പരിരക്ഷിക്കാത്തതാണ് വരുമാനത്തകര്ച്ചയ്ക്ക് കാരണമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. വൃത്തിഹീനമായ പരിസരങ്ങളും സദ്യാലയത്തിലെ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് സ്വകാര്യ കല്ല്യാണമണ്ഡപങ്ങളെ ആശ്രയിക്കാന്‍ ഭക്തരെ പ്രേരിപ്പിക്കുന്നതെന്ന് വിവാഹസദ്യ കരാറുകാരും പറയുന്നു.
ക്ഷേത്രാങ്കണങ്ങളിലുള്ള സദ്യാലയങ്ങളും ആഡിറ്റോറിയങ്ങളും സ്വകാര്യ വ്യക്തികള്‍ ലേലത്തില്‍ പിടിക്കുന്നതോടെ ലാഭമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ഇവ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും ഭക്തര്‍ക്കുണ്ട്.
കെ.ജി.മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: