കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് സ്വന്തം തട്ടകത്തില്‍ ദയനീയ പരാജയം. നെറോക്ക എഫ്സിയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം എഫ്സി തകര്‍ന്നത്.
ഇരുടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഗോകുലം താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ നെറോക്ക കിട്ടിയ അവസരങ്ങള്‍ കൃത്യമായി ഉപയോഗിച്ചു. കളിയുടെ അഞ്ചാം മിനിറ്റില്‍ കേരള എഫ് സിയാണ് മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടതെങ്കിലും ആദ്യ അവസരം ഓഫ്സൈഡില്‍ കലാശിച്ചു. തൊട്ടുപിന്നാലെ നെറോക്കയും അവസരം പാഴാക്കി. ഇരുഭാഗത്തേക്കും തുടര്‍ച്ചയായി പന്ത് കയറിയിറങ്ങിയ കളിയുടെ 26-ാംമിനിറ്റില്‍ നെറോക്ക ആദ്യ ഗോള്‍ നേടി.
നൈജീരിയന്‍ താരം ഫെലിക്സാണ് ലക്ഷ്യം കണ്ടത്. ഗോള്‍വീണതോടെ തീര്‍ത്തും പതറിയ ഗോകുലം എഫ്സി എതിരാളികളുടെ ആക്രമണം പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു. ആദ്യപകുതിയുടെ അധികസമയത്ത് നെറോക്ക ലീഡ് ഉയര്‍ത്തി. ഇത്തവണ നിങ്തോജം പ്രിതമാണ് ലക്ഷ്യം കണ്ടത്.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ഗോകുലം താരങ്ങള്‍ ഉണര്‍ന്നുകളിച്ചെങ്കിലും കാര്യമുണ്ടായില്ല. അവര്‍ക്ക് ലഭിച്ച രണ്ട് മൂന്ന് അവസരങ്ങള്‍ വലയിലെത്തിക്കുന്നതില്‍ സ്ട്രൈക്കര്‍മാര്‍ പരാജയപ്പെട്ടു. കളി ഇഞ്ചുറി സമയത്തേക്ക് കടന്നപ്പോള്‍ നെറോക്ക മൂന്നാം ഗോളും നേടി. അണ്ടര്‍ 22 താരം റൊണാള്‍ഡ് സിംഗാണ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ഗോകുലം എഫ്സിയുടെ നാല് വിദേശതാരങ്ങള്‍ക്ക് പരിക്ക് കാരണം ഇന്നലെ കളത്തിലിറങ്ങാനായില്ല. പകരം അഞ്ച് പുതിയ താരങ്ങളുമായാണ് ടീം ഇറങ്ങിയത്. ടീംകോമ്പിനേഷനേയും പൊസിഷനേയും ഇത് ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: