പെരുമ്പളം: പെരുമ്പളം ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. പതിനായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന വേമ്പനാട്ടുകായലിലെ തുരുത്തിന്റെ സമഗ്ര പുരോഗതിക്ക് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ വേണ്ടപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
പരിമിതികള്‍ നിറഞ്ഞ ഇവിടെ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് വികസനകാര്യത്തില്‍ ദ്വീപിനെ പിന്നോട്ടടിക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറി കസേരയില്‍ ആറുമാസത്തിനുള്ളില്‍ ആറുപേരാണ് വന്നുപോയതെന്നാണ് നാട്ടുകാരുടെ വിമര്‍ശനം.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മാസം തോറും പ്രഥമാദ്ധ്യാപകര്‍ സ്ഥലം മാറിപോകുന്ന സ്ഥിതിയാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മാസങ്ങളായി നാഥനില്ലാതിരുന്ന കൃഷിഭവനില്‍ ചുമതലക്കാരന് എത്തിയിട്ടുെങ്കിലും എത്രനാള്‍ ഉണ്ടാകുമെന്ന ആശങ്കിയിലാണ് ദ്വീപുകാര്‍.
ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ സ്ഥലംമാറ്റം സര്‍ക്കാര്‍ ആവിഷ്കരിച്ച പല പദ്ധതികളുടെ പൂര്‍ത്തീകരണം അവതാളത്തിലാക്കിയതായും വിമര്‍ശനമുണ്ട്. പഞ്ചായത്തിലെ ലൈഫ് മിഷന് അടക്കമുള്ള പദ്ധതികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കഴിഞ്ഞ തവണ 90 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. ഇക്കുറി 50 ശതമാനത്തില്‍ താഴെയാണ്. പത്തോളം ജീവനക്കാര്‍ ഉള്ള പഞ്ചായത്തിലെ രണ്ട് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: