ധര്‍മശാല: അനായാസ വിജയം സ്വപ്നം കണ്ടു ധര്‍മശാലയില്‍ കളിക്കാനിറങ്ങിയ ഇന്ത്യയെ കളിപഠിപ്പിച്ച് ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം 29.2 ഓവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക അടിച്ചുകൂട്ടി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ലങ്ക 1-0ന് മുന്നിലെത്തി.
ഇന്ത്യന്‍ ബാറ്റിംഗ് നിര നിലയുറപ്പിക്കാന്‍ പെടാപ്പാടുപെട്ട പിച്ചില്‍ 49 റണ്‍സുമായി ഉപുല്‍ തരംഗ ലങ്കയുടെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചു. 19 റണ്‍സിനിടെ രണ്ടു വിക്കറ്റ് വീഴ്ത്തി ബൗളര്‍മാര്‍ ഇന്ത്യക്കു പ്രതീക്ഷ നല്‍കിയെങ്കിലും തരംഗ പിടിച്ചുനിന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൊലിച്ചു. താരംഗ പുറത്തായശേഷം അഞ്ചലോ മാത്യൂസ്(25), നിരോഷന്‍ ഡിക്വെല്ല(26) എന്നിവര്‍ ചേര്‍ന്നു ലങ്കയെ വിജയത്തിലേക്കു നയിച്ചു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോവിക്കറ്റ് നേടി.
നേരത്തെ, പുകള്‍പ്പെറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ഇന്ത്യന്‍ മണ്ണില്‍ എറിഞ്ഞൊതുക്കിയാണ് ശ്രീലങ്ക നിയന്ത്രിത ഓവര്‍ പരമ്പരയ്ക്കു തുടക്കം കുറിച്ചത്. 38.2 ഓവറില്‍ ഇന്ത്യ കേവലം 112 റണ്‍സിന് എല്ലാവരും പുറത്തായി. മുന്‍നിര തകര്‍ന്നടിഞ്ഞ ഇന്ത്യയെ നൂറുകടത്തിയതിന്റെ ക്രെഡിറ്റ് ധോണിക്കു നല്‍കാം. 65 റണ്‍സുമായി പൊരുതിയ ധോണി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനെങ്കിലും ശ്രമിച്ചത്.
17 ഓവറില്‍ 29 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ വാലറ്റത്തെ കൂട്ടുപിടിച്ചു ധോണി നൂറ് കടത്തുകയായിരുന്നു. അവസാനമായി ധോണിയാണ് പുറത്താകുന്നത്.
സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ രണ്ടു റണ്‍സുമായി നായകന് രോഹിത് ശര്‍മ മടങ്ങി. അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യര്‍ (9), ദിനേഷ് കാര്‍ത്തിക്(0), മനീഷ് പാണ്ഡെ(2), ഹാര്‍ദിക്ക് പാണ്ഡ്യ (10), ഭുവനേശ്വര്‍ കുമാര്‍ (0) എന്നിവരൊക്കെ 29 റണ്‍സിനു മുന്‍പ് പവലിയനില്‍ തിരിച്ചെത്തി. പത്തോവര്‍ നീണ്ട ഒറ്റ സ്പെല്ലില് 13 റണ്‍സ് വഴങ്ങി 4 വിക്കറ്റ് പിഴുതെടുത്ത സുരംഗ ലക്മലാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്.
എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധോണി-കുല്‍ദീപ് യാദവ് സഖ്യമാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോര്‍ എന്ന നാണക്കേടില്‍നിന്ന് (സിംബാബ്വെ- 35 റണ്‍സ്) ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 19 റണ്‍സ് നേടിയ കുല്‍ദീപ് പുറത്തായതിനു പിന്നാലെ ധോണി ആഞ്ഞടിക്കാന്‍ തുടങ്ങുകയും ഒടുവില്‍ പുറത്താകുകയുമായിരുന്നു. ഇന്ത്യന്‍ നിരയില്‍ നാലുപേര്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ ചാഹലിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല.
വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: