ഹിന്ദു ആചാരത്തിനനുസൃതമായി ജീവിക്കുന്ന അശോകനും പൊന്നമ്മയ്ക്കും അഖില എന്ന പെണ്‍കുട്ടി ജനിച്ചു. അവരുടെ ജീവിതത്തിന്റെ സന്തോഷത്തിന്റെ കണ്ണിയായാണ് അവളുടെ പിറവി. അഖിലയെ അവര്‍ താലോലിച്ചു വളര്‍ത്തി. അവളെ അവര്‍ ഒരു ദുഃഖവും അറിയിച്ചില്ല.
അഖിലയുടെ ഏതാവശ്യവും നിറവേറ്റിക്കൊടുക്കുന്നതില്‍ മക്കളെ സ്നേഹിക്കുന്ന രക്ഷിതാക്കള്‍ക്ക് മാതൃകയായിരുന്നു അശോകനും പൊന്നമ്മയും. മകള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുവാനും അവര്‍ വളരെ ശ്രദ്ധിച്ചിരുന്നു. അച്ഛനും അമ്മയും അവരുടെ എല്ലാമായ മകളും സന്തോഷത്തോടെ ജീവിച്ചു. അങ്ങനെ സന്തോഷകരമായ വര്‍ഷങ്ങള്‍ കഴിഞ്ഞു. അഖില പഠിച്ചുവളര്‍ന്നു. അവളുടെ തുടര്‍വിദ്യാഭ്യാസത്തിന് പല മേഖലകളും തിരഞ്ഞതില്‍ ഏറ്റവും ഭദ്രമായ മെഡിക്കല്‍ വിദ്യാഭ്യാസം തന്നെ വാത്സല്യനിധിയായ മകള്‍ക്ക് ആ രക്ഷിതാക്കള്‍ കൊടുത്തു. അവരുടെ ജീവിതത്തിലെ സന്തോഷകരമായ സമയം അവിടെ അവസാനിക്കുകയാണ്.
കമ്പോള ലോകത്ത് വളര്‍ന്ന അഖിലയ്ക്ക് പുതിയ കൂട്ടുകാരുണ്ടാകുന്നു. പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നു. സ്നേഹത്തിന്റെയും രക്തബന്ധത്തിന്റെയും വിലയറിയാത്ത ബന്ധങ്ങള്‍ ഉണ്ടാകുന്നു. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനും പ്രതീക്ഷയ്ക്കും ഒരു വിലയും കൊടുക്കാതായി. പൊന്നമ്മയുടെയും അശോകന്റെയും സ്നേഹത്തിന്റെ പങ്കുപറ്റുവാന്‍ ഇനി അഖിലയില്ല. മകളുടെ വിവാഹം നടത്തുക എന്ന സ്വപ്നം നിറവേറ്റുവാന്‍ ഇനി അഖിലയില്ല.
അവരുടെ സ്നേഹവും സമ്പാദ്യവും ജീവിതവും ഇനി ആര്‍ക്കുവേണ്ടി? ഈ ചോദ്യമാണ് സമൂഹത്തോട് അവര്‍ ചോദിക്കുന്നത്. അഖിലയെ ഷഫീന് ജഹാനും കൂട്ടുകാരുംകൂടി ഹാദിയയാക്കി. അവര്‍ക്ക് ഒരച്ഛന്റെയും അമ്മയുടെയും ദുഃഖം മനസ്സിലാക്കാന്‍ സാധിച്ചില്ല. സ്നേഹം പങ്കിടുവാന്‍ ഇനി ആരും ഇല്ലാത്ത രക്ഷിതാക്കളുടെ ദുഃഖം മനസ്സിലാകുന്നില്ല. ജീവിതത്തില്‍ എല്ലാമുണ്ടായിരുന്ന അശോകന് ഇന്ന് ഒന്നും ഇല്ലാതായി. തന്റെ ഭാവി സുരക്ഷിതമാക്കുവാന്‍ ഭഗീരഥപ്രയത്നം നടത്തിയ രക്ഷിതാവിനെ ഇന്ന് അന്യനായി കാണുന്ന മകളെ ന്യായീകരിക്കുന്ന സമൂഹം.
പ്രായപൂര്‍ത്തിയായ മകള്‍ക്ക് പക്വത വന്നില്ല എന്നത് കേള്‍ക്കാത്ത സമൂഹം. ഇത് നമ്മുടെ സമൂഹത്തിലെ എല്ലാ രക്ഷിതാക്കളെയും അലട്ടുന്ന സംഭവമാണ്. അശോകന്റെയും പൊന്നമ്മയുടെയും ദുഃഖം ഇന്ന് എല്ലാ രക്ഷിതാക്കളുടേയും ദുഃഖമാണ്.
ഇവിടെയാണ് മിശ്രവിവാഹത്തിന്റെ അര്‍ത്ഥം മനസ്സിലാക്കേണ്ടത്. മഹാനായ ശ്രീനാരായണഗുരു ശിവഗിരിയില്‍വച്ച് മിശ്രവിവാഹം നടത്തിക്കൊടുത്തത് ജാതി മാറ്റിയിട്ടല്ല. അവനവന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്ന് പങ്കാളിയുടെ വിശ്വാസത്തില്‍ ഇടപെടാതെ അഭിപ്രായ സമന്വയത്തോടുകൂടി ജീവിക്കലാണ്, അതാണ് മിശ്രവിവാഹം. ജാതി മാറ്റി വിവാഹം കഴിക്കുന്നത് മതംമാറ്റമാണ്. മിശ്രവിവാഹത്തില്‍ക്കൂടി ജാതി ഉന്മൂലനം ചെയ്യുവാന്‍ പറ്റുമെന്നാണ് ഗുരുദേവന് ചിന്തിച്ചത്. മഹാഗുരു ജനിച്ചുവളര്‍ന്ന്, ശരിയായ സന്ദേശങ്ങള്‍ നല്കി ജനങ്ങളെ പുരോഗമന ചിന്തയിലേക്ക് നയിച്ച കേരളത്തിലാണ് ഈ വിവാദം നടക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
അഖിലയെ പഠിക്കുവാന്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം പ്രേരിപ്പിക്കുകയും അനുവദിക്കുകയും ചെയ്തിരിക്കുകയാണ്. ആ കുട്ടി അവരുടെ തുടര്‍വിദ്യാഭ്യാസത്തില്‍ പ്രവേശിച്ചു. ശരിയായ പ്രണയമാണ് അഖിലയോടുള്ളത് എന്നുണ്ടെങ്കില്‍ ആ കുട്ടിയെ പഠിക്കുവാന്‍ അനുവദിക്കുക. ആ കുട്ടിയുടെ പഠിത്തത്തില്‍ ശ്രദ്ധകൊടുക്കുവാന്‍ പ്രേരിപ്പിക്കുക. എന്തിന് പിന്നെയും കോടതി ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിച്ച് പക്വത വരാത്ത, ഒന്നിലും ഉറയ്ക്കാത്ത, പതറിയ മനസ്സുള്ള ആ കുട്ടിയുടെ പിന്നാലെ നടന്ന് ഷഫീന് ജഹാന് ഉപദ്രവിക്കുന്നു.
നമ്മുടെ സമൂഹത്തിന് എന്തുപറ്റി? ഒരു മകള്‍ വഴിതെറ്റിപ്പോയപ്പോള്‍, ആ പിതാവിനെ സഹായിക്കുവാനോ നല്ല വാക്ക് പറഞ്ഞ് ആശ്വസിപ്പിക്കുവാനോ ഒരു സാംസ്കാരിക സംഘടനകളും തയ്യാറാകാത്തത് വലിയ ആപത്താണ്. എല്ലാ മാധ്യമങ്ങളും ഇത് ആഘോഷിക്കുകയാണ്. ഈ ആഘോഷം ആ കുടുംബത്തിന് ഉണ്ടാക്കുന്ന ദുഃഖം എത്രയാണെന്ന് ആരും മനസ്സിലാക്കുന്നില്ല. ദയവുചെയ്ത് ഈ ആഘോഷം നിര്‍ത്തി ആ കുടുംബത്തിന് മനസ്സമാധാനം കൊടുക്കുക. അതാണ് നന്മയുള്ള മാധ്യമങ്ങളുടെ ഉത്തരവാദിത്തം.
ലാളിച്ചുവളര്‍ത്തിയ അച്ഛനമ്മമാരെ ഉപേക്ഷിച്ച് തെറ്റായ കൂട്ടുകെട്ടിലേക്ക് പോകുന്നത് എന്ത് ജീവിതമാണ്? മുലയൂട്ടി വളര്‍ത്തിയ അമ്മയെ തീരാദുഃഖത്തിലാഴ്ത്തി പുറപ്പെടുന്ന അഖില ഒന്നോര്‍ക്കുക, ജീവിതം തുടങ്ങുന്നതേയുള്ളൂ. നിങ്ങള്‍ക്കും മക്കളുണ്ടാകണ്ടേ? അവരില്‍ നല്ല ഭാവി കാണണ്ടേ? അത് നിങ്ങളുടെ ലക്ഷ്യമല്ലേ?
അഖിലയുടെ പ്രണയവിഷയം ഇത്രയും വലുതാക്കാതെ, വര്‍ഗ്ഗീയമായി ചിത്രീകരിക്കാതെ ആ കുടുംബത്തിനെ സഹായിക്കുകയാണ് സമൂഹത്തിന്റെ കടമ. എല്ലാ കുടുംബങ്ങള്‍ക്കും ഉണ്ടാകാവുന്ന ഒരു വിഷയമായി കണ്ട്, കുട്ടികള്‍ക്ക് അനുകരിക്കാവുന്ന വിഷയമായി കാണാതെ ഓരോ രക്ഷിതാവിന്റെയും സ്വപ്നമായ തലമുറകള്‍ക്ക് നല്ല സന്ദേശം കൊടുക്കുന്ന രീതിയില്‍ ഇത് പര്യവസാനിക്കട്ടെ. അഖിലയ്ക്കും അശോകനും പൊന്നമ്മക്കും നന്മവരുവാന് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: