തിരുവനന്തപുരം: ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ കുതിച്ചുചാട്ടം വികസനലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്ന ഈ കാലഘട്ടത്തില്‍ ശാസ്ത്രധര്മം മാനവരാശിയുടെ ആനന്ദത്തിനും സ്വാതന്ത്ര്യത്തിനും ഉതകുന്ന രീതിയില്‍ പുനര്‍ നിര്‍വചിക്കണമെന്ന് പഴയനിയമസഭാഹാളില് നടന്നുവന്ന ഗ്ളോബല്‍ എനര്‍ജി പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തു. ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റ് 2010 മുതല്‍ നടത്തിവരുന്ന ആഗോള എനര്‍ജി പാര്‍ലമെന്റും വിദ്യാര്‍ത്ഥി പാര്‍ലമെന്റും സംയുക്തമായാണ് സംഘടിപ്പിച്ചത്.
വിദ്യാര്‍ത്ഥി പാര്‍ലമെന്റിന്റെ സമാപനചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമാപനപ്രസംഗം നടത്തി. ഐ.എസ്ആര്‍.ഒ മുന്‍ ചെയര്മാന് ജി. മാധവന് നായര്‍ ആധ്യക്ഷം വഹിച്ചു. സ്വാമി ഈശ, ലേഡി കാര്‍ല ഡേവിസ് (ആസ്ട്രേലിയ), ഗ്ളോബല്‍ എനര്‍ജി പാര്‍ലമെന്റ് സെക്രട്ടറി ഡോ. എം.ആര്. തമ്പാന്, സ്റ്റുഡന്റ് സ്പീക്കര്‍ എ.പി. പ്രജീഷ് എന്നിവര്‍ സംസാരിച്ചൂ. മുന്‍ സ്പീക്കര്‍മാരായ വക്കം പുരുഷോത്തമന്, എന്‍. ശക്തന് എന്നിവരെ ആദരിച്ചു.
പ്രൊഫ. വി ഉണ്ണികൃഷ്ണന് നായര്‍, എ.പി പ്രജീഷ്, രോഹിണി എം, ഡോ. എന്‍ കൃഷ്ണകുമാര്‍, അഡ്വ വി എസ് ഹരീന്ദ്രനാഥ്, ഡോ.എന്‍ രാധാകൃഷ്ണന്, ഡോ. ക്രിസ്റ്റഫര്‍ ഡൂമാസ് (ഫ്രാന്‍സ്) പ്രൊഫ. ബെലന്വില്ല വിമലരത്ന (ശ്രീലങ്ക), പ്രൊഫ. വി.കെ.ദാമോദരന്‍, ആര്. ഹേലി, കെ.കെ.വാസു, ബെനഗല ഉപാറ്റിസ തെറോ (ശ്രീലങ്ക), അജിത് വെണ്ണിയൂര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ബില്ലുകളും പ്രമേയങ്ങളും ഉപക്ഷേപങ്ങളും അവതരിപ്പിച്ചൂ.
ഇന്ത്യക്കു പുറമെ ആസ്ട്രേലിയ, ഡെന്മാര്ക്ക്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ശ്രീലങ്ക, ജപ്പാന്, ന്യൂസിലാന്റ്, ഗ്രീസ്, റഷ്യ, സ്പെയ്ന്‍, യു.കെ, അമേരിക്ക, ഉറുഗ്വെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ചിന്തകര്‍, ഗവേഷകര്‍, ഭരണതന്ത്രജ്ഞര്‍, രാഷ്ട്രീയനേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: