ഗുഡ്ഗാവ് : ഡെങ്കിപ്പനി ബാധിച്ച് ഏഴു വയസ്സുകാരി മരിച്ച സംഭവത്തില്‍ ഗുഡ്ഗാവ് ഫോര്‍ടിസ് ആശുപത്രിക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഡെങ്കിപ്പനി ബാധിച്ച് സെപ്തംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ മരണത്തിനു കാരണം ചികിത്സിക്കുന്നതിലുണ്ടായ പാകപ്പിഴയാണെന്ന്ബന്ധുക്കള് നേരത്തെ പരാതി നല്‍കിയിരുന്നു.
വിശദമായ അന്വേഷണം നടത്തി നവംബര്‍ 23ന് ഗുഡ്ഗാവ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബി. കെ. രജോറ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിയാന ആരോഗ്യ മന്ത്രാലയം പോലീസില്‍ പരാതി നല്കി. ആശുപത്രിക്കെതിരെ 49 പേജുള്ള പരാതിയാണ് ആരോഗ്യ മന്ത്രാലയം ഫയല്‍ ചെയ്തതെന്ന് സ്റ്റേഷന് ഓഫീസര്‍ സുശാന്ത് ലോക് അറിയിച്ചു.
ഡെങ്കിപ്പനി ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ ചികിത്സാച്ചെലവായി ആശുപത്രി 16 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവരുടെ ബന്ധു ബില്‍ സമൂഹ മാധ്യമങ്ങളില്‍ ബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. 20 പേജുള്ള ബില്ലില്‍ 660 സിറഞ്ചുകള്‍, 2700 ഗ്ലൗസുകള്‍ തുടങ്ങിയവ ഉപയോഗിച്ചതായും പറയുന്നുണ്ട്. അതിനു തൊട്ടടുത്ത ദിവസമാണ് പെണ്‍കുട്ടിയുടെ അച്ഛന് ജയന്ത്സിങ് പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
സംസ്ഥാനത്തെ ആശുപത്രികളുടെ പട്ടികയില്‍ നിന്ന് ഫോര്‍ടിസ് ആശുപത്രിയെ നീക്കി ആരോഗ്യ മന്ത്രാലയം ഉത്തരവുമിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: