ഉദുമ: ഹൃദയസംബന്ധമായ അസുഖത്തെ ഗുരുതരാവസ്ഥയിലായ കാസര്‍കോട് സ്വദേശിയെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ ഒമ്പത് മണിക്കൂര്‍ കൊണ്ട് എത്തിച്ച ഉദുമ മുക്കുന്നോത്തെ ഹസ്സന് എന്ന ദേളി ഹസ്സന് ശ്രദ്ധേയനായി.
ഓള് കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന്റെയും നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ഉദുമ മുക്കുന്നോത്തെ പാണക്കാട് ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ വെന്റിലേറ്റര്‍ സൗകര്യത്തോടെയുളള ആംബുലന്‍സാണ് തിരുവനന്തപുരം ആര്‍സിസിയിലേക്ക് കുതിച്ചത്.
കാസര്‍കോട് പള്ളം റോഡിലെ ഇബ്രാഹിമിനെ (68) മംഗളൂരു എജെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം ആര്സിസിയിലേക്കെത്തിക്കുന്ന ദൗത്യവുമായി ശനിയാഴ്ച വൈകിട്ട് 3.25ന് പുറപ്പെട്ട ആംബുലന്‍സ് 645 കിലോമീറ്റര്‍ പിന്നിട്ട് രാത്രി 12.20 തിരുവനന്തപുരത്തെത്തി.
കാസര്‍കോട് കിംസ് ഹോസ്പിറ്റല്‍ ഐസിയുവിലെ നിഖില്‍ വി.വിയും ഒപ്പമുണ്ടായിരുന്നു.
എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെയും ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും സഹായത്തോടെയാണ് ആംബുലന്‍സ് കടത്തിവിട്ടത്.
റോഡില്‍ മാര്‍ഗ്ഗതടസ്സം ഇല്ലാതാക്കാന്‍ വാട്ട്സ്ആപ് ഗ്രൂപ്പ് വഴി സന്ദേശങ്ങള്‍ അപ്പപ്പോള്‍ കൈമാറി ഓള് കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന്റെ പ്രവര്‍ത്തകര്‍ സജീവമായിരുന്നു. അവശ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്താനായി ഓരോ ജില്ലയില്‍ നിന്ന് അത്യാധുനിക സൗകര്യങ്ങളുള ആംബുലന്‍സും രോഗിയുമായി പോകുന്ന ആംബുലന്‍സിനെ പിന്തുടര്ന്നിരുന്നു. ഇതുകൂടാതെ പൊലീസിന്റെ അകമ്പടിയും ആംബുലന്‍സിനുണ്ടായിരുന്നു.
എ.ജെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇബ്രാഹിമിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അത്യാസന്നനിലയിലാത്. തിരുവനന്തപുരം ആര് സി സിയുമായി ബന്ധപ്പെട്ടപ്പോള്‍ വിദഗ്ദ്ധ ചികിത്സക്കായി എത്രയും പെട്ടെന്ന് അവിടേക്ക് എത്തിക്കാനായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രോഗിയെ റോഡ് മാര്‍ഗ്ഗം ആംബുലന്‍സില്‍ കൊണ്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: