ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ മുൻ പ്രധാനമന്ത്രിക്കും സർക്കാരിനും കഴിയാതെ പോയതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ മോദി നവ്ലാഖിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
സൈന്യം തയ്യാറായിട്ടും മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്താന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ധൈര്യം കാണിച്ചില്ല. മുബൈ ഭീകരാക്രമണത്തിന് ശേഷം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താനായി വ്യോമ സേന പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു എന്നാല്‍ അതിനുള്ള അനുവാദം നല്കാന് അദ്ദേഹം ഒരുക്കമല്ലായിരുന്നു. ആരുടെ നിർദ്ദേശ പ്രകാരമാണ് അവർ അതിന് മുതിരാതിരുന്നത്- മോദി പ്രസംഗത്തിൽ പറഞ്ഞു.
എന്നാൽ ‘ഉറി ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇപ്പോഴത്തെ ബിജെപി സർക്കാരിനായി. പാക്കിസ്ഥാൻ അതിര്‍ത്തിയില്‍ സൈന്യം സര്‍ജിക്കല്‍ സട്രൈക്ക് നടത്തി. തീവ്രവാദ ക്യാമ്പുകളും ലോഞ്ച് പാഡുകളും ഇന്ത്യൻ സൈന്യം ആക്രമിച്ച് നശിപ്പിച്ചു.
ആളപായം ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം പാക്ക് മണ്ണിൽ ആക്രമണം നടത്തിയത്. എന്നാൽ പാക്കിസ്ഥാനേറ്റ പരാജയം ഏറെ വലുതാണ്. ഇതാണ് എന്‍ഡിഎ സര്‍ക്കാറും യുപിഎ സര്‍ക്കാറും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധിയെ മോദി വിമര്‍ശിച്ചു. ദേശ സുരക്ഷയെ സംബന്ധിച്ച ഇത്തരം രഹസ്യങ്ങള്‍ പരസ്യമായി പറയാന്‍ കഴിയുന്നതാണോ എന്നും മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: