ന്യൂദല്‍ഹി: ലാവലിന്‍ കേസില്‍ പ്രതികളായ കസ്തൂരിരംഗന്‍ അയ്യരും ആര് ശിവദാസനും നല്കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വച്ചു. ഹൈക്കോടതി വിധിക്ക് എതിരെയായിരുന്നു ഹര്‍ജി. കേസ് ഒരുമാസം നീട്ടി വയ്ക്കണം എന്നായിരുന്നു ആവശ്യം.
കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ നാലാഴ്ചത്തെ സമയം വേണം എന്നാവശ്യപ്പെട്ടാണ് കസ്തുരിരംഗ അയ്യര്‍ അപേക്ഷ നല്‍കിയത്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് കെ എസ് ഇ ബി മുന്‍ ചെയര്മാന് ആര് ശിവദാസന്റെ അപേക്ഷ. ആര് ശിവദാസന്‍ വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഹൈക്കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ ഫയല്‍ ചെയ്യുമെന്നും അതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
മുകുള്‍ റോഹ്തഗിയുടെ ഈ വാദം രേഖപ്പെടുത്തിയ ശേഷമാണ് ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്. എന്നാല്‍ ഇത് വരെയും സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ലെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: