കൊല്ലം: മോഷണകുറ്റം ആരോപിച്ച് കാഴ്ച പരിമിതിയുള്ള യുവാവിനെ നഗ്നനാക്കി നടുറോഡില്‍ പോലീസ് മര്‍ദിച്ചതായി പരാതി. കൊല്ലം പോളയത്തോട് വയലില്‍ തോപ്പില്‍ വീട്ടീല് ഷിബു (37)വിനെയാണ് കല്ലമ്പലം പോലീസ് മര്‍ദിച്ചത്. അവശനായ യുവാവ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം കൊല്ലത്തും നിന്ന് രാവിലെ കല്ലമ്പലത്ത് കച്ചവടത്തിന് പോയതായിരുന്നു ഇയാള്‍. കെഎസ്ആര്‍ടിസി ബസ്സില്‍ സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം കച്ചവടത്തിനായി മുന്നോട് പോകവേ പോലീസ് ജീപ്പ് മുന്നില്‍ കൊണ്ട് വന്ന് നിര്‍ത്തി ജീപ്പിലേക്ക് പിടിച്ച് വലിച്ച് കയറ്റി.
തുടര്‍ന്ന് കുറച്ച് അകലയായി മാറ്റി നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നില്‍ എത്തിച്ച ശേഷം ഇയാളുടെ ബാഗ് പരിശോധിച്ചു. കൂടാതെ ആള്ക്കാര് നോക്കി നില്‍ക്കെ വിവസ്ത്രനാക്കി പരിശോധന തുടര്‍ന്നു. പിന്നീടാണ് ബസിലെ യാത്രക്കാരില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്നും അതിന്റെ പേരിലാണ് തന്നെ പോലീസ് പിടികൂടിയതെന്നും ഷിബുവിന് മനസിലാകുന്നത്. റോഡിലെ പരിശോധനയില്‍ ഇയാളില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് അസഭ്യവര്ഷ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോട് കൂടി എസ്ഐയുടെ സാന്നിധ്യത്തില്‍ ഒരു പോലീസുകാരന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ഷിബു പറഞ്ഞു.അതിന് ശേഷം കൊല്ലം ഈസ്റ്റ് പോലീസുമായി ബന്ധപ്പെട്ട് ഇയാളുടെ വീടും പശ്ചാത്തലവും മനസിലാക്കി. ഈസ്റ്റ് പോലിസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷിബു നിരപരാധിയാണെന്ന് മനസിലാക്കിയ കല്ലമ്പലം പോലീസ് വീട്ടില്‍ നിന്നും ആരെങ്കിലും എത്തിയാല്‍ വിടാമെന്ന് പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി കൊല്ലത്തേക്ക് കൂട്ടികൊണ്ട് വന്നു. പോലീസ് പിടികൂടിയപ്പോള്‍ തന്നെ ഷിബു പറഞ്ഞു താന്‍ കാഴ്ച പരിമിതിയുള്ള ആളാണെന്നും. ഒരു മാസത്തിനു മുമ്പ് ഉദര ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷന് നടത്തിയതാണെന്നും രേഖകള്‍ സഹിതം പോലീസിനെ കാണിച്ചിട്ടും പോലീസ് ക്രൂരമായി മര്ദിക്കുകയായിരുന്നതായി ബന്ധുക്കളും പറഞ്ഞു. മര്‍ദിച്ച പോലീസുകാരനെ കണ്ടാല്‍ തിരിച്ചറിയാമെന്ന് ഷിബു പറഞ്ഞു. അന്യായമായി കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യേഗസ്ഥര്‍ക്ക് ഷിബു പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: