കൊട്ടാരക്കര: മലയാത്രക്കും, തിരികെയും എത്തുന്ന അയ്യപ്പന്മാര്ക്ക് അന്നവും വൈദ്യസഹായവും ഒരുക്കി കൊട്ടാരക്കര മഹാഗണപതിക്ഷേത്ര ഉപദേശകസമിതിയും സേവാഭാരതിയും. ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം ആരംഭിക്കും. പരമ്പരാഗത രീതിയില്‍ തന്നെ കഞ്ഞിയും കറിയുമാണ് നല്‍കുന്നത്.
അയ്യപ്പഭക്തന്മാര്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനൊപ്പം മറ്റുള്ളവര്‍ക്കും നല്‍കും. ഓരോ ഭക്തരുടേയും വഴിപാടാണ് ഓരൊ ദിവസത്തെയും അന്നദാനം. വൈകിട്ടും ഏഴ് മുതല്‍ കഞ്ഞിയും പയറും നല്‍കും. ദേവസ്വം ബോര്‍ഡ് ചുക്കുവെള്ളം വിതരണവും നടത്തുന്നു.
മല യാത്ര കഴിഞ്ഞെത്തുന്ന പല ഭക്തരും അവശരായി ഇവിടെ തങ്ങുന്ന കാഴ്ചയാണ് വൈദ്യസഹായ കേന്ദ്രം തുടങ്ങാന്‍ സേവാഭാരതിയെ പ്രേരിപ്പിച്ചത്. മൈലത്ത് പ്രവര്‍ത്തിക്കുന്ന ഡോ: മുരളീസ് മെഡിക്കല്സെന്ററുമായി സഹകരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
രണ്ട് ജീവനക്കാരുടെയും, സേവാഭാരതി വാളന്റിയറുടേയും സേവനം ഏത് സമയവും ഇവിടെ ലഭിക്കും. ജീവിതശൈലിരോഗങ്ങള്‍ക്കുള്ള മരുന്നും, പ്രാഥമീക ചികിത്സയും ലഭ്യമാക്കിയശേഷം വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ മൈലത്തെ ആശുപത്രിയിലെ പ്രത്യേകം തയ്യാറാക്കിയ മുറിയിലേക്ക് മാറ്റും.ഇതിനകം തന്നെ മൂവായിരിത്തിലധികം പേര് ഇവിടെ ചികിത്സ തേടി കഴിഞ്ഞു.
ഡോ: എന്‍.എന്‍. മുരളിയുടെ സേവനം രാവിലെ മിക്ക ദിവസങ്ങളിലും ലഭ്യമാണ്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള കുടുതല്‍ സംവിധാനങ്ങള്‍ സേവാഭാരതിക്ക് ലഭ്യമാക്കാന്‍ ശ്രമം നടന്നുവരുന്നതായി സേവാഭാരതി ഭാരവാഹികളായ ഡോ: എന്‍.എന്‍. മുരളിയും, സജികുമാറും പറഞ്ഞു.
ശബരിമലയാത്രക്ക് എത്തുന്ന ഭക്തരില്‍ അയല്‍ദേശത്ത് നിന്ന് എത്തുന്നവര്‍ പോലും മല കയറുന്നതിന് മുന്‍പോ, ശേഷമോ ഗണപതിയെ വണങ്ങി നാളീകേരമുടച്ച് ഉണ്ണിയപ്പം വഴിപാട് സമര്‍പ്പിക്കാന്‍ ഇവിടെയെത്താറുണ്ട്. രാത്രികാലത്ത് വിരിവെക്കുന്ന ഭക്തരുടെ വളരെ കൂടുതലാണ്. എന്നാല്‍ മണ്ഡലകാലത്തും ക്ഷേത്രം 11.45ന് അടയ്ക്കുന്നതിനാല്‍ പല ഭക്തര്‍ക്കും ദര്‍ശനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായിട്ടും മണ്ഡലകാലത്തെങ്കിലും ഈ കുറവ് പരിഹരിക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: