കുണ്ടറ: സഹോദരിയെ നേരിട്ടും ഫോണിലൂടെയും ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത സഹോദരനെ എട്ടംഗ സംഘം വെട്ടിപ്പരിക്കേല്പിച്ചു. കണ്ണനല്ലൂര്‍ എംഎസ് സ്കൂളിന് സമീപം താമസിക്കുന്ന സ്വകാര്യബസ് കണ്ടക്ടര്‍ സച്ചു (24) വിനാണ് വെട്ടേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് ഡിസെന്റ് മുക്കിലായിരുന്നു സംഭവം. കൊല്ലത്തു നിന്ന് കണ്ണനല്ലൂരിലേക്കു വരികയായിരുന്ന സച്ചിനെ ഡീസന്റുമുക്കില് മാരകായുധങ്ങളുമായി കാത്തു നിന്ന സംഘം ബസ്സില്‍ നിന്ന് പിടിച്ചിറക്കി തലയ്ക്കും കയ്ക്കും തുടയിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ കൊട്ടിയം പോലീസാണ് സച്ചുവിനെ ആശുപത്രിയില്‍ എത്തിച്ചത്. സച്ചിന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം നേതാക്കള്‍ പ്രതികളെ സംരക്ഷിക്കാന്‍ രംഗത്ത് എത്തിയിട്ടുണ്ട്. കേസ് ഒത്തുതീപ്പാക്കാനാണ് ആദ്യശ്രമം. ഇതിന് വഴങ്ങിയില്ലെങ്കില്‍ സച്ചുവിനെ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയുമുണ്ട്. പ്രതികളില്‍ ഒരാളായ കണ്ണനെ പോലീസ് അറസ്റ്റു ചെയ്തു. അക്രമി സംഘത്തില്‍ ഉണ്ടായിരുന്നവരെല്ലാം നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: