ഹൈദരാബാദ് : യു.എസില്‍ അജ്ഞാതന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന മുഹമ്മദ് അക്ബറിനെ സന്ദര്‍ശിക്കാന്‍ അടിയന്തരമായി വിസ അനുവദിക്കുന്നതിന് മാതാപിതാക്കള്‍ വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്റെ സഹായം തേടി. ശനിയാഴ്ച രാവിലെ 8.45ഓടെയാണ് മുഹമ്മദ് അക്ബറിന് ചിക്കാഗോയിലെ അല്‍ബേനി പാര്‍ക്കിനു സമീപത്തെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് അജ്ഞാതന്റെ വെടിയേറ്റത്.
കവിളില്‍ വെടിയേറ്റ മുഹമ്മദ് അക്ബര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇല്ലിനോയിസിലെ ഡെവിറി യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സിസ്റ്റംസ് ആന്ഡ്് ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുകയാണ് ഹൈദരാബാദിലെ ഉപ്പല്‍ സ്വദേശിയായ മുഹമ്മദ്. വംശവെറിയാണ് ഇതിനു പിന്നിലുമെന്ന് കരുതുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വംശജനായ യുവ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിബോത്ലക്കും മാര്‍ച്ചില്‍ സിഖ് വംശജനും ജൂണില്‍ തെലുങ്കാന സ്വദേശി മുബീന് അഹമ്മദും വെടിയേറ്റിരുന്നു. ശ്രീനിവാസ് മരണമടഞ്ഞു. ശ്രീനിവാസിനെ കാന്‍സാസില്‍ വച്ച് മുന്‍ നാവികോദ്യോഗസ്ഥന് തന്റെ രാജ്യത്തു നിന്നും പുറത്തു പോകൂ എന്നാക്രോശിച്ച് വെടിവെച്ചക്കുകയായിരുന്നു.
വാഷിംഗ്ടണില്‍ സിഖ് വംശജനെ വീടിനു പുറത്തിറങ്ങിയ സമയം മുഖം മറച്ചെത്തിയ ആള് നിന്റെ രാജ്യത്തേക്ക് തിരികെപ്പോകൂ എന്നാക്രോശിച്ചാണ് വെടിയുതിര്‍ത്തത്. കാലിഫോര്‍ണിയയില്‍ വച്ചാണ് ഷോപ്പില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന മുബീന് അഹമ്മദിനെ ആയുധമേന്തിയ കള്ളന് വെടിയുതിര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: