സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി സെമി സ്വപ്നം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തെ തകര്‍ത്ത് വിദര്‍ഭ അവസാന നാലിലൊന്നായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ 412 റണ്‍സിനാണ് വിഭര്‍ഭയ്ക്ക് മുന്നില്‍ കേരളം തോറ്റത്. രണ്ടാം ഇന്നിങ്സില്‍ 578 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ കേരളം 165ന് ഓള് ഔട്ടായി.
സ്കോര്‍ ചുരുക്കത്തില്‍: വിദര്6: 246, 507-9. കേരളം: 176, 165.
രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധസെഞ്ചുറി നേടിയ സല്മാന് നിസാറിനൊഴികെ മറ്റാര്‍ക്കും വിദര്‍ഭ ബൗളിങ്ങിനെതിരെ പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് അസ്ഹറുദ്ദീന് (28), ക്യാപ്റ്റന്‍ സച്ചിന് ബേബി (26), സഞ്ജു സാംസണ് (18), രോഹന് പ്രേം (13 നോട്ടൗട്ട്) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് കേരള ബാറ്റ്സ്മാന്മാര്. ആറ് പേര് രണ്ടക്കം കാണാതെ മടങ്ങി.
ആദ്യ ഇന്നിങ്സിലെപോലെ തന്നെ രണ്ടാം ഇന്നിങ്സിലും കേരളം തകര്‍ന്നടിയുകയായിരുന്നു. അവസാന ആറ് വിക്കറ്റുകള്‍ വീണത് വെറും 28 റണ്‍സിനിടെയാണ്. ആറ് വിക്കറ്റുകള്‍ പിഴുത സര്‍വാതെയുടെ ഉജ്ജ്വല ബൗളിങിന് മുന്നിലാണ് കേരള ബാറ്റ്സ്മാന്മാര് പൊരുതാന്‍ പോലും കഴിയാതെ പുറത്തായത്.
ഇന്നലെ 431ന് ആറ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 507 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. അക്ഷയ് വാഡ്കര് 67 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സര്‍വാതെ 22 റണ്‍സെടുത്തു. ഫയ്സ് ഫസല്‍ (119), അപൂര്‍വ് വാംഖഡെ (107) എന്നിവരുടെ സെഞ്ചുറിയും ഗണേഷ് സതീഷ് (65), വസിം ജാഫര്‍ (58) എന്നിവരുടെ അര്‍ദ്ധസെഞ്ചുറിയുമാണ് രണ്ടാം ഇന്നിങ്സില്‍ വിദര്‍ഭയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. ഒന്നാം ഇന്നിങ്സില്‍ 70 റണ്‍സ് ലീഡ് വഴങ്ങിയതോടെ കേരളത്തിന്റെ വിജയലക്ഷ്യം 578 റണ്‍സായി.
തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച കേരളത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. നേരിട്ട ആദ്യ പന്തില്‍ ജലക് സക്സേനയെ ഖുര്‍ബാനി വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ കേരളം പരാജയത്തിലേക്ക് വീണു. ആദ്യ ഇന്നിങ്സില്‍ അഞ്ചും രണ്ടാം ഇന്നിങ്സില്‍ രണ്ടും അടക്കം 7 വിക്കറ്റുകള്‍ വീഴ്ത്തിയ വിദര്‍ഭ ബൗളര്‍ രജനീഷ് ഗുര്‍ബാനിയാണ് മത്സരത്തിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: