ധര്‍മ്മശാല: ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിലെ ദയനീയ തോല്‍വി കളിക്കാരുടെ കണ്ണുതുറപ്പിക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. അടുത്ത മത്സരത്തില്‍ വിജയത്തിലേക്ക് തിരിച്ചെത്തുമെന്നും മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ നായകന് പറഞ്ഞു.
ആദ്യ കളിയില്‍ 200 റണ്‍സെങ്കിലും നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കളിയുടെ ഫലം മറ്റൊന്നായേനെ. എന്നാല്‍ വളരെ ചെറിയ സ്കോറാണ് നേടാന്‍ കഴിഞ്ഞത്.
താനടക്കമുള്ള ബാറ്റ്സ്മാന്മാരുടെ പ്രകടനം മോശമായതാണ് ഇതിന് കാരണം. ഇത്തരമൊരു സാഹചര്യത്തെ മറികടന്ന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. ഈ തോല്‍വി എല്ലാവരുടേയും കണ്ണു തുറപ്പിക്കും. രോഹിത് വ്യക്തമാക്കി.
അതേസമയം മിസ്റ്റര്‍ കൂള്‍ ധോണിയുടെ പ്രകടനത്തെ രോഹിത് പ്രശംസകൊണ്ട് മൂടി. സാഹചര്യത്തിനനുസരിച്ച് ധോണിക്ക് ബാറ്റ് ചെയ്യാനറിയാമെന്നും എന്നാല്‍, മികച്ച പിന്തുണ നല്കാന് ആര്‍ക്കുമായില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഒരു താരത്തെ മിസ് ചെയ്തെന്നും രോഹിത് പറഞ്ഞു. എന്നാല്‍ അത് വിരാട് കോഹ്ലിയല്ല. അജിന്‍ക്യ രഹാനെയാണ് ആ താരം. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയാണ് ലങ്കക്കെതിരായ ഏകദിന പരമ്പരയിലെ നായകന്.
രഹാനെക്ക് പകരം പുതുമുഖം ശ്രേയസ് അയ്യരെയാണ് ഇന്ത്യ കളിപ്പിച്ചത്. ഒന്‍പത് റണ്‍സ് എടുക്കാന്‍ മാത്രമെ അയ്യര്ക്കായുള്ളൂ. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവര്‍ക്ക് കൂടുതല്‍ അവസരം നല്‍കേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.
ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സിന്റെ വെല്ലുവിളി മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക മറികടന്നത്. ഇതോടെ ഏകദിന പരമ്പരയില്‍ ലങ്ക 1-0 ന് മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: