കാട്ടാക്കട(തിരുവനന്തപുരം): ”കാട്ടുതേനും വനവിഭവങ്ങളും അയ്യന് സമര്‍പ്പിക്കുകയെന്നത് നൂറ്റാണ്ട് പിന്നിടുന്ന ഞങ്ങളുടെ ആചാരമാണ്. മല തേവന്മാര് ദൃഷ്ടി കോപം വരുത്താണ്ട് കാടിനുള്ളില്‍ ഞങ്ങളെ കാക്കണത് പിന്മുറക്കാര് പകര്‍ന്നിട്ട ഈ പുണ്യങ്ങള്‍ മുറതെറ്റാതെ പാലിക്കുന്നതു കൊണ്ടാണ്. വൃശ്ചികത്തില് ഊരൊന്നിച്ച് ശബരീശ ദര്‍ശനം ഇന്നേവരെ മുടക്കാത്ത വനവാസികളുടെ പതിവ്. കാടും മലയും താണ്ടി സന്നിധാനത്തെത്തിയ ഞങ്ങളെ ശബരിമല ഭരണക്കാരുടെ അവഗണനയും പുച്ഛവുമാണ് സ്വീകരിച്ചത്.
ഗോത്ര വര്‍ഗത്തിന്റെ മാമൂലുകള്‍ ദഹിക്കാത്ത പുതുഭരണത്തിന്റെ ധാര്‍ഷ്ട്യമാണിത്.” കോട്ടൂര്‍ വനവാസി ഊരിലെ മധേവി കാണിക്കാരി ശബരിമല ദര്‍ശനം കഴിഞ്ഞ് മുണ്ടണി മാടന് കോവിലിലെത്തി മാല ഊരുന്നതിനിടെ സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി.
കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടൂരിലെ 19 ഊരുകളില്‍ നിന്നായി 97 വനവാസി അയ്യപ്പന്മാര് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. അയ്യപ്പന് അഭിഷേകത്തിനുള്ള കാട്ടുതേന്‍ മുളംകുറ്റിയില്‍ നിറച്ച് വനത്തിനുള്ളില്‍ വിളയുന്ന കദളിക്കുലയും കരിമ്പും കുന്തിരിക്കവുമൊക്കെ കരുതിയാണ് കാടിന്റെ മക്കളുടെ കാനനവാസനെ തേടിയുള്ള യാത്ര. സ്വന്തം കരവിരുതില്‍ ഈറ്റയിലും ചൂരല്തണ്ടിലും തയ്യാറാക്കിയ വട്ടികളും ഇവര്‍ ശബരീശന് സമര്‍പ്പിക്കും. ഈ വട്ടികളിലാണ് മണ്ഡലകാലത്ത് അയ്യന് അഭിഷേകത്തിന് പുഷ്പങ്ങള്‍ എത്തിക്കുന്നത്. പാരമ്പര്യമായി തങ്ങളുടെ അവകാശമായി വനവാസികള്‍ ഇതിനെ കാണുന്നു. അഭിഷേകത്തിന് വനവാസികള്‍ സമര്‍പ്പിക്കുന്ന കാട്ടുതേന്‍ ആചാരത്തിന്റെ ഭാഗവും.
പതിറ്റാണ്ടുകളായി അയ്യപ്പഭക്ത സംഘം എന്ന പേരിലാണ് കോട്ടുരില്‍ നിന്ന് വനവാസികള്‍ ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നത്. യാത്രയ്ക്ക് ആഴ്ചകള്‍ക്ക് മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദക്ഷിണമേഖലാ ഡിഐജി എന്നിവര്‍ക്ക് ഇവര്‍ രേഖാമൂലം അറിയിപ്പ് നല്‍കും. ഈ അറിയിപ്പ് കിട്ടിയാലുടന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സന്നിധാനത്ത് എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് പ്രത്യേക ഉത്തരവ് നല്‍കും. വനവാസി അയ്യപ്പസംഘത്തിന് ദര്‍ശനം, വനവിഭവങ്ങള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം, സൗജന്യ താമസം, ഭക്ഷണം എന്നിവ നല്‍കണമെന്നാണ് ഉത്തരവ്.
പോലീസ് സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഡിഐജി പത്തനംതിട്ട എസ്പിക്ക് നിര്‍ദ്ദേശം നല്‍കും. എന്നാല്‍ ഇക്കുറി ദേവസ്വം ബോര്‍ഡ് ഉത്തരവ് വന്നിട്ടില്ലെന്നു പറഞ്ഞ് ജീവനക്കാര്‍ യാതൊരു സൗകര്യവും ചെയ്തുകൊടുത്തില്ല. മണിക്കൂറുകളോളം സന്നിധാനത്ത് വിഷമിച്ചു നില്ക്കേണ്ടിവന്ന വനവാസി സംഘത്തിന്റെ നിസ്സഹായവസ്ഥ ചില മാധ്യമപ്രവര്‍ത്തകര്‍ ബോര്‍ഡ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി.
ദേവസ്വം കമ്മീഷണര്‍ വനവാസി അയ്യപ്പ സംഘത്തിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്കാന് നേരത്തേ ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് സന്നിധാനത്തെ ദേവസ്വം അക്കോമഡേഷന്‍ വിഭാഗത്തിന് കിട്ടാത്തതാണ് പ്രശ്നമായതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: