ന്യൂദല്‍ഹി: കേസുകളുടെ വാദത്തിനിടെ ന്യായാധിപരോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്ന മുതിര്‍ന്ന അഭിഭാഷകരുടെ രീതിക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രൂക്ഷവിമര്‍ശം ഉയര്‍ത്തിയതിന് പിന്നാലെ അഡ്വ. രാജീവ് ധവാന് അഭിഭാഷകവൃത്തി ഉപേക്ഷിക്കുന്നു. കോടതിയില്‍ ബഹളം വെച്ചതിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശാസിച്ചതിന്റെ പേരിലാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെതിരെ ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് പതിവായതോടെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
രാമജന്മഭൂമി കേസിലും ഹാദിയാ കേസിലും ദല്‍ഹി സര്‍ക്കാരും ലഫ്. ഗവര്‍ണ്ണറും തമ്മിലുള്ള അധികാര തര്‍ക്കം സംബന്ധിച്ച കേസിലുമെല്ലാം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെതിരെ ചില അഭിഭാഷകര്‍ മോശമായി പെരുമാറി. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, രാജീവ് ധവാന്, ദുഷ്യന്ത് ദവെ തുടങ്ങിയവരാണ് നിരന്തരം സുപ്രീംകോടതിക്കെതിരെ ബഹളം വെച്ചത്.
കഴിഞ്ഞ ഒരു മാസം സുപ്രീംകോടതിയില്‍ നാടകീയമായ നിരവധി സംഭവങ്ങളാണ് ഉണ്ടായത്.
ശബ്ദം ഉയര്‍ത്തി ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പും, ഇതേ രീതി തുടരുന്നവര്‍ മുതിര്‍ന്ന അഭിഭാഷകര്‍ എന്ന പദവിക്ക് യോജിച്ചവരല്ലെന്ന പ്രസ്താവനയുമാണ് രാജീവ് ധവാനെ അഭിഭാഷകവൃത്തി ഒഴിയാന്‍ പ്രേരിപ്പിച്ചത്. ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനമാണ് ജോലി ഉപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് ധവാന് പറഞ്ഞു. ഇക്കാര്യം അറിയിച്ച് ധവാന് ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: