കണ്ണൂര്‍: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമി ആറളം വന്യജീവി സങ്കേതത്തില്‍ നടത്തിയ പ്രകൃതി പഠന സാഹസിക ക്യാമ്പ് 43 യുവതീ യുവാക്കള്‍ അടങ്ങിയ ക്യാമ്പംഗങ്ങള്‍ക്ക് നവ്യാനുഭവമായി. വനത്തിലൂടെ 12 കിലോമീറ്റര്‍ ദൂരത്തില്‍ നടത്തിയ ട്രക്കിംഗിനിടെ കണ്ട അപൂര്‍വ്വയിനം വൃക്ഷങ്ങളും വന്യമൃഗങ്ങളും ചിത്രശലഭങ്ങളും കാഴ്ചയ്ക്ക് വിരുന്നായി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടി.ടി.റംല സംഘാംഗങ്ങള്‍ക്ക് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ട്രക്കിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വനയാത്രയിലും ഇവര്‍ പങ്കെടുത്തു. സംഘാംഗങ്ങള്‍ ചീങ്കണ്ണിപുഴയുടെ തീരത്ത് വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും സാംസ്കാരിക പരിപാടികളും നടന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരായ ആറളം വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് വാര്ഡന് മധുസൂദനന് നായര്‍, സുശാന്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. റിയാസ് മാങ്ങാട് പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ദേശീയ സാഹസിക അക്കാദമി സ്പെഷല്‍ ഓഫീസര്‍ പി.പ്രണീത, യുവജനക്ഷേമ കോ-ഓര്‍ഡിനേറ്റര്‍ ചിത്രകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: