കൊച്ചി: പരിസ്ഥിതി സംരക്ഷണമെന്ന മുദ്രാവാക്യമുയര്‍ത്തുമ്പോഴും ഇടുക്കി പൂര്‍ണമായും നഷ്ടപ്പെടാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം പയറ്റുകയാണ് സിപിഐ. കുറിഞ്ഞി ഉദ്യാനമടക്കം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം പി. പ്രസാദ് നല്കിയ ഹര്‍ജി പാര്‍ട്ടിയുടെ രാഷ്ട്രീയ ആയുധമാണ്. ഹര്‍ജിക്ക് പിന്നില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു എന്നതും ഇടുക്കിയോടുള്ള സിപിഐയുടെ താല്പര്യത്തെ തുറന്നു കാട്ടുന്നു.
കര്‍ഷക സംഘങ്ങള്‍ പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാറുണ്ട്. എന്നാല്‍ ഭരണമുന്നണിയിലെ രണ്ടാമന് തന്നെ സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത് അപൂര്‍വ്വമായ സംഭവമാണ്. പീരുമേട് മാറ്റി നിര്‍ത്തിയാല്‍ ദേവികുളം, ഉടുമ്പന്‍ചോല തുടങ്ങിയ പ്രധാന തോട്ടം മേഖലകളില്‍ സിപിഐയുടെ സ്ഥിതി ഏറെ ദയനീയമാണ്. 1964ലെ കമ്മ്യൂണിസ്റ്റ്് പാര്‍ട്ടികളുടെ പിളര്‍പ്പിന് ശേഷം, 20 വര്‍ഷം മുമ്പ് വരെ ജില്ലയിലെ തോട്ടം മേഖല സിപിഐയുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് വന്ന കൈയേറ്റ ലോബിക്ക് ഒത്താശക്കാരായി സിപിഎം രംഗപ്രവേശനം ചെയ്തതോടെ സിപിഐ വിട്ട് പലര്‍ക്കും സിപിഎമ്മിലേക്ക് ചേക്കേറേണ്ടി വന്നു.
മൂന്നാര്‍ ദൗത്യം ആരംഭിക്കുന്ന സമയത്ത് വിഎസ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖലയായിരുന്നു ഇടുക്കി. വിഎസ്സിനൊപ്പം നിന്ന അന്നത്തെ ജില്ലാ സെക്രട്ടറി എം.എം. മണി, സഹോദരന് എം.എം. ലംബോദരന് എന്നിവരുടെ സ്ഥലങ്ങളിലേക്കും വിഎസ്സിന്റെ കരിമ്പൂച്ചകള്‍ കയറുമെന്ന സ്ഥിതി വന്നതോടെയാണ് മണിയും, സഹോദരങ്ങളും പിണറായി പക്ഷത്തേക്ക് ചാഞ്ഞത്. മണി മന്ത്രിയായ ശേഷവും പിണറായിയുടെ മൗനാനുവാദം ഇവര്‍ക്ക് പിന്തുണയായുണ്ടെന്നാണ് ആക്ഷേപം.
രണ്ടാഴ്ച മുമ്പ് സിപിഐ ഇടുക്കി ജില്ലാ നേതൃത്വം കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി മന്ത്രി മണി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സിപിഐ ശക്തമായി തന്നെ പ്രതിഷേധിച്ചു. എം. എം മണി കൈയേറ്റക്കാരുടെ മിശിഹയാണെന്നും, പണം പറ്റിയിട്ടുള്ള സിപിഎം നേതാക്കളുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന് ആരോപണത്തിന് മറുപടി നല്‍കിയത്. മന്ത്രി മണിയും, ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനും കാട്ടുകള്ളന്മാരാണെന്ന് ആരോപിച്ച് സിപിഐ പ്രകടനവും നടത്തി.
ഭരണത്തിലേറിയപ്പോള്‍ മുതല്‍ തുടങ്ങിയ തര്‍ക്കമാണ് ഇടുക്കിയിലെ സാഹചര്യങ്ങളോടെ കൂടുതല്‍ കലുഷിതമായത്. നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് നടത്തുന്ന മന്ത്രിതല സന്ദര്‍ശനം കൊണ്ട് പ്രദേശത്തിന്റെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകില്ലെങ്കിലും അത് സിപിഐക്ക് രാഷ്ട്രീയപരമായി ഗുണം ചെയ്യും. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്, വനം മന്ത്രി കെ. രാജു, വൈദ്യുതി മന്ത്രി എം. എം. മണി എന്നിവരാണ് സംഘത്തിലുള്ളത്. സിപിഎം, സിപിഐ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ക്കിടയിലും ഏകാഭിപ്രായമുണ്ടാകാനുള്ള സാധ്യതകളും തീര്‍ത്തും വിരളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: