കാട്ടാക്കട: ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം തെറ്റിയ ട്രാന്‍സ്പോര്‍ട്ട് ബസ് മതിലിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റ് കാബിനിനുള്ളില് കുടുങ്ങിയ കെഎസ്ആര്‍റ്റിസി ഡ്രൈവറെ പുറത്തെടുത്തത് നീണ്ട പരിശ്രമത്തിനൊടുവില്‍. കാട്ടാക്കട – ഊരൂട്ടമ്പലം റോഡില്‍ അഞ്ചുതെങ്ങിന്മൂടിനടുത്ത് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.
കെഎസ്ആര്‍റ്റിസി പാപ്പനംകോട് ഡിപ്പോയിലെ അനന്തപുരി ബസ് ഡ്രൈവര്‍ നരുവാമൂട് സ്വദേശി അനില്‍കുമാര്‍ (48) ആണ് ബസിന്റെ കാബിനുള്ളില്‍ കുടുങ്ങിയത്. ഉഗ്രശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടുകയും അപകടത്തില്‍പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നാട്ടുകാര്‍ പരിക്കേറ്റവരെ ആംബുലന്സുകളിള് വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ബസിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിഫലമായി. സമീപവാസിയായ വെല്‍ഡിംങ് തൊഴിലാളി കട്ടിംങ് യന്ത്രവുമായെത്തി ഏറെ പണിപ്പെട്ട് ബസിന്റെ കാബിന് അറുത്ത് മാറ്റി. കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവറുടെ കാലുകള്‍ പുറത്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതിനിടെ കാട്ടാക്കട നിന്നും അഗ്നിശമന സേനയും പോലീസും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഏഴ് മണിയോടെ ഡ്രൈവറെ പുറത്തെടുത്തു. ഇരുകാലിനും ഗുരുതര പരിക്കേറ്റ അനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിഴക്കേകോട്ട നിന്നും ഊരൂട്ടമ്പലം വഴി കാട്ടാക്കടയ്ക്കുവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിഞ്ഞതോടെ ടയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ ബസ് നിയന്ത്രണം വിട്ടു. തുടര്‍ന്ന് റോഡിന്റെ വശത്തേക്ക് പാഞ്ഞുകയറിയ ബസ് വിജയകുമാറിന്റെ വീടിന്റെ മതിലിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. കള്ളിക്കാട് സ്വദേശി അക്ഷയരാജു (18), കള്ളിക്കാട് സ്വദേശി ആര്യ (18), നാവെട്ടികോണം സ്വദേശി സുജാമോള്‍ (31), കട്ടയ്ക്കോട് സ്വദേശി മണിയന് ആശാരി (64), കുറകോണം സ്വദേശി ചിന്നു (24), പ്രശാന്ത് (21), മലപ്പനംകോട് സ്വദേശി സുധാംബിക (29), ഉറിയാക്കോട് സ്വദേശി സുലേഖാ ബീവി (57), കുച്ചപ്പുറം സ്വദേശി യേശുദാസ് (54), ബാലകൃഷ്ണന്‍നായര്‍ (48), കൊല്ലകോണം സ്വദേശി രാജു (57), മുതിയാവിള സ്വദേശി ജയചന്ദ്രന് (57), ആര്യങ്കോട് സ്വദേശി സുശീല (57), കാട്ടാക്കട ചൂണ്ടുപലക സ്വദേശിനി രാധ (49), നെടുമങ്ങാട് റസിയ (37), ആര്യ, അക്ഷയ എന്നീ കുട്ടികള്‍, കണ്ടക്ടര്‍ സുരേഷ് കുമാര്‍ (40) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പരിക്കേറ്റവര്‍ക്ക് അധികവും തലയ്ക്കാണ് മുറിവുള്ളത്. ചതവുകള്‍ ഏറ്റവരും നിരവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: