നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ സിഐടിയു നേതാവിന്റെ ഗുണ്ടായിസം. മകന്റെ മുന്നിലിട്ട് അമ്മയുടെ വസ്ത്രം വലിച്ച് കീറി. മകനെ ക്രൂരമായി മര്‍ദ്ദിച്ചു. നെയ്യാറ്റിന്‍കര ഊരൂട്ടുകാലയിലാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ ഊരൂട്ടുകാല ചരക്കല്ലുവിള പുത്തന്‍വീട്ടില്‍ അജേഷ് (29) നെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി സിഐടിയു നേതാവായ അനില്‍ രാജ് (45) ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബൈക്കിന്റെ ശബ്ദം കൂടുതല്‍ ആണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മുഖത്തും മുതുകിലും മര്‍ദിച്ച ശേഷം അജേഷിനെ സമീപത്തെ ഓടയിലേക്ക് തളളി ഇടുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് അടിച്ചു തകര്‍ത്തു. അജേഷിന്റെ നിലവിളി കേട്ട് ഓടി എത്തിയ അമ്മ ബേബിയുടെ (48) വസ്ത്രം അനില്‍രാജ് വലിച്ചു കീറുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അവശ നിലയിലായ അമ്മയെ രക്ഷിക്കണമെന്ന അജേഷിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കൈയില്‍ മാരാകായുധമായി കൊലവിളിച്ച് നില്ക്കുന്ന സിഐടിയു നേതാവിന്റെ മുന്നില്‍ കാഴ്ചക്കാരായി നില്‍ക്കാനേ കഴിഞ്ഞുവെന്നാണ് സമീപവാസികള്‍ പറയുന്നത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് അമ്മയെയും മകനെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. നിരവധി കേസിലെ പ്രതിയാണ് അനില്‍ രാജ് . സംഭവത്തില്‍ പ്രതിയായ അനില്‍രാജിനെ നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: