തിരുപ്പൂര്‍: ഉദുമല്പേട്ട് ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും അടക്കം ആറ് പ്രതികള്‍ക്ക് വധശിക്ഷ. മൂന്നു പേരെ വെറുതെവിട്ടു. തിരുപുര്‍ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി അലമേലു നടരാജന് ആണ് ശിക്ഷ വിധിച്ചത്.
മേല്‍ജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചതിന് ദളിത് യുവാവായ വി.ശങ്കര്‍ (22) ആണ് പട്ടാപ്പകല്‍ ജനക്കൂട്ടം നോക്കിനില്‍ക്കേ ഉദുമല്പേട്ട് ബസ് സ്റ്റാന്‍ഡിനു സമീപം തെരുവില്‍ വെട്ടേറ്റു മരിച്ചത്. 2016 മാര്‍ച്ച് 13നാണ് ബൈക്കില്‍ എത്തിയ ക്വട്ടേഷന്‍ സംഘം ശങ്കറെ വെട്ടിവീഴ്ത്തിയത്. ശങ്കറിന്റെ ഭാര്യ കൗസല്യയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.
കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു. ശങ്കറും കൗസല്യയും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്ത പിതാവും അമ്മാവനുമാണ് ക്വട്ടേഷന്‍ സംഘത്തെ കൊലപാതകത്തിന് ചുമതലപ്പെടുത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 11 പ്രതികള്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം നല്‍കിയത്. 1500 പേജുള്ളതായിരുന്നു കുറ്റപത്രം.
കൗസല്യയുടെ പിതാവ് ചിന്നസാമി, അമ്മ അണ്ണാലക്ഷ്മി, അമ്മാവന് പാണ്ടിദുരൈ തുടങ്ങിയവരെ ഗുണ്ട ആക്ട് പ്രകാരമാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), ക്രിമിനല്‍ ഗുഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: