കൊട്ടാരക്കര: വായനശാലയില്‍ തീയറ്റര്‍. പാസ് വെച്ച് പ്രദര്‍ശനം. നിറഞ്ഞ സദസ്സ്, ആസ്വാദനം കൗതുകമായി മാറിയ കാഴ്ചക്കൊട്ടക….. റേഡിയോ പാര്‍ക്കുകളും ഓലക്കൊട്ടകകളും ഓര്‍മ്മകളായ പുതിയകാലത്ത് പഴയശീലങ്ങളുടെ ന്യൂജെന്‍ മുഖമാവുകയാണ് ഒരു ഗ്രാമം….
പെരുംകുളം ബാപ്പുജി വായനശാലയുടെ ശീതീകരിച്ച കുഞ്ഞുസിനിമാക്കൊട്ടകയാണ് ഇന്നത്തെ ചര്‍ച്ചാവിഷയം. തട്ടുപൊളിപ്പന്‍ പടങ്ങളില്‍നിന്ന് ക്ലാസിക്ക് സിനിമകളിലേക്കുള്ള പകര്‍ന്നാട്ടം. ബുദ്ധിജീവി നാട്യങ്ങളില്ലാത്ത ഗ്രാമീണര്‍ ഒഴുകിയെത്തിയത് അടൂരിന്റെ എലിപ്പത്തായം കാണാന്‍.
മൃഷ്ടാന്ന ജീവിതംകൊണ്ട് അലസനും നിഷ്ക്രിയനുമായിപ്പോയ ഉണ്ണിക്കുഞ്ഞിനെ അരണ്ട വെളിച്ചത്തില്‍, അരിച്ചിറങ്ങുന്ന നിശ്ശബ്ദതയില്‍ പ്രേക്ഷകര്‍ വീണ്ടും ഏറ്റുവാങ്ങി. സിനിമയും കാഴ്ചയും മരണമില്ലാത്തതാണെന്ന് വിളിച്ചുപറയുന്നതായിരുന്നു അന്തരീക്ഷം. അതുല്യമായ ഭാവപ്രകടനത്താല് ഉണ്ണിക്കുഞ്ഞിനെ അനശ്വരനാക്കിയ കരമന ജനാര്ദ്ദനന് നായരുടെ അഭിനയത്തികവ് പുതിയ കാണികള്‍ക്ക് വിസ്മയമായി. എലിപ്പത്തായത്തില്‍ അകപ്പെട്ട എലിക്കുഞ്ഞിന്റെ മാനറിസങ്ങള്‍ ഉടല്ത്താളം കൊണ്ട് പുനരാവിഷ്കരിച്ച കരമനയെന്ന അഭിനയപ്രതിഭയെ കുഞ്ഞുങ്ങളില്‍ പലരും ആദ്യമായി പരിചയപ്പെടുകയായിരുന്നു.
സിനിമയെത്തുടര്‍ന്ന് നടന്ന ചര്‍ച്ച പ്രശസ്ത സിനിമാ പ്രവര്‍ത്തകര്‍ പല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് പെരുംകുളം രാജീവ് അദ്ധ്യക്ഷത വഹിച്ചു. എം.മുകുന്ദന് ആരാധകക്കൂട്ടം പ്രസിഡന്റ് എസ്.ആര്. അഭിരാമി ‘എലിപ്പത്തായത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിച്ചു.
വായനശാലാ പ്രവര്‍ത്തകരായ കെ. ഗോപാലന്, എസ്.ആര് മദനകുമാര്‍, വി. അനീഷ്, ഗോപാലകൃഷ്ണന്, ബി. പ്രസന്നകുമാര്‍, ശ്രീലേഖ എന്നിവരോടൊപ്പം പ്രേക്ഷകരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
24ന് വൈകിട്ട് 6 മണിക്ക് ടോം ടൈക്വര്‍ സംവിധാനം ചെയ്ത ജര്‍മ്മന്‍ സിനിമ ‘റണ്‍ ലോല റണ്‍’ പ്രദര്‍ശിപ്പിക്കും. 15 മുതല്‍ വിതരണം ചെയ്യുന്ന പാസുകളോടൊപ്പം സിനിമയുടെ കഥാസാരവും അച്ചടിച്ച് വിതരണം ചെയ്യും. ഡോ: ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ ജനുവരിയില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ ഡോ: ബിജു മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: