നീണ്ട പതിനാലു സംവത്സരങ്ങള്‍ക്കുശേഷം മടങ്ങിവരുന്ന ശ്രീരാമചന്ദ്രനെ വരവേല്‍ക്കുന്ന ആഘോഷമാണ് ദീപാവലി. രാവണനെ നിഗ്രഹിച്ച് സീതാദേവിയെ വീണ്ടെടുത്താണ് ശ്രീരാമന് തിരികെയെത്തുന്നത്. അധര്‍മ്മത്തിനുമേല്‍ ധര്‍മ്മം നേടിയ വിജയമായിരുന്നു അത്. ഇരുളിനെ വകഞ്ഞുമാറ്റിയ വെളിച്ചത്തിന്റെ വിജയവുമായിരുന്നു. രാമരാജ്യത്തിന്റെ സംസ്ഥാപനത്തെയാണ് ദീപാവലി പ്രതീകവല്‍ക്കരിക്കുന്നത്.
ഒരുതരത്തില്‍ ശ്രീരാമന്റെ വനവാസം നൂറ്റാണ്ടുകള്‍ നീണ്ടുനിന്നു എന്നുപറയാം. ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ടുകഴിഞ്ഞിട്ടും ശ്രീരാമന് ഇനിയും തിരികെ വന്നുചേര്‍ന്നിട്ടില്ല. സ്വാതന്ത്ര്യസമര പ്രസ്ഥാനം ആഗ്രഹിച്ചത് ധര്‍മ്മത്തിന്റെ പ്രകാശം എങ്ങും പരക്കണമെന്നായിരുന്നു. രാമരാജ്യം നിലവില്‍ വരണമെന്നായിരുന്നു. പക്ഷേ സംഭവിച്ചതെന്താണ്? കൊളോണിയല്‍ ഭരണാധികാരികളില്‍നിന്ന് സ്വന്തം നാടിന്റെ പാരമ്പര്യത്തിലോ സംസ്കാരത്തിലോ അഭിമാനമില്ലാതിരുന്ന ചിലരിലേക്ക് ഭരണം കൈമാറുക മാത്രമുണ്ടായി.
രാമരാജ്യമെന്ന സങ്കല്പം അട്ടിമറിക്കപ്പെട്ടു. സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷമുള്ള കാലഘട്ടത്തില്‍ സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും നേതാക്കന്മാരും ഭാരതത്തിലെ ദാര്ശനികന്മാരുടെയും യോഗിവര്യന്മാരുടെയും ആശയങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. ഭാരതത്തിന്റെ കാവിനിറഞ്ഞ മാര്‍ക്സിസത്തിന്റെ ചുവപ്പുകൊണ്ട് മറയ്ക്കാന്‍ അവര്‍ കഠിനാധ്വാനം ചെയ്തു. മാര്‍ക്സിറ്റുകളുടെ ചുവപ്പ് പലപ്പോഴും ഹിന്ദുക്കളുടെ ചുടുചോരയില്‍ മുക്കിയെടുത്തതായിരുന്നു.
ഇന്ന്, ഇന്ത്യ മുഴുവനും ഉത്തര്‍പ്രദേശില്‍ വിശേഷിച്ചും ഒരു പുത്തനുണര്‍വ് അനുഭവപ്പെടുന്നുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ദേശീയതലത്തിലും, യോഗി ആദിത്യനാഥിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനതലത്തിലും രാമരാജ്യ സങ്കല്പ്പസാക്ഷാത്കാരത്തിനുള്ള പദ്ധതികള്‍ ഒരുങ്ങുന്നുണ്ട്. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണക്രമം തുടങ്ങിയിരിക്കുന്നു. രാമരാജ്യമെന്ന സങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണത്തിന് ഇനിയുമൊരുപാട് അധ്വാനം ആവശ്യമാണ്.
ആ ഒരു ലക്ഷ്യത്തില്‍നിന്ന് ഒരു മടങ്ങിപ്പോക്ക് ഇനി ഇല്ലെന്നുറപ്പിക്കണം. സംസ്കാരത്തെ അപമാനിക്കല്‍, വൈദേശിക ആക്രമണങ്ങള്‍, ഭീകരവാദം ഇവയെല്ലാം നമ്മെ അലട്ടുന്നുണ്ട്. തിരശ്ശീലക്കു പിന്നിലിരുന്ന് അവര്‍ നമുക്കെതിരെ പടവെട്ടുകയാണ്.
എതിരാളികള്‍ ചിത്രീകരിക്കുന്നതുപോലെ ദേശകാലാനുയോജ്യമല്ലാത്ത ഏതെങ്കിലും ഹൈന്ദവ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒന്നല്ല രാമരാജ്യം. കേവലം രാഷ്ട്രീയമായ ഒന്നല്ല അത്. മറിച്ച് ആത്മീയമായ ഭാവനയാണ്. ലോകത്തിന്റെ മുഴുവന്‍ ബോധത്തേയും ഉയര്‍ന്ന തലങ്ങളിലേക്കെത്തിക്കുന്നതും, സകലരിലും ഏകാത്മഭാവം ഉണര്‍ത്തുന്നതുമായ ഒരു സങ്കല്പമാണ് രാമരാജ്യം. സാമൂഹിക വേര്‍തിരിവുകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുകയാണ് മാനവസമൂഹം. തെറ്റായ വിശ്വാസങ്ങളാല്‍ മുന്നോട്ടു നയിക്കപ്പെടുന്നവര് ഒരു വശത്ത്. ചിന്താക്കുഴപ്പങ്ങളില്‍ അകപ്പെട്ടിരിക്കുന്നവര്‍ മറുവശത്ത്. ഒരു പുതിയ ധര്‍മ്മബോധം ഇവരില്‍ പ്രകാശിക്കേണ്ടതുണ്ട്.
ഭാരതീയ ജീവിതരീതിയുടെ ഉയിര്ത്തെഴുന്നേല്പ്പിനും രാമന്റെ തിരിച്ചുവരവ് ഉറപ്പുനല്‍കും. യോഗാനുസൃതമായ ജീവിതരീതി എല്ലാവരും സ്വീകരിക്കാന്‍ തുടങ്ങും. ലക്ഷ്മീദേവിയുടെ തിരിച്ചുവരവിനും അങ്ങനെ കളമൊരുങ്ങും. മണ്ണു സംരക്ഷിക്കപ്പെടും. എല്ലാവര്ക്കും ഐശ്വര്യം കരഗതമാകും. പുണ്യസ്ഥലികളായ അയോധ്യയിലും വാരാണസിയിലും പുത്തന്പ്രകാശം പരക്കും. ഇത് ഏതെങ്കിലുമൊരു ഗതകാല സ്വപ്നമല്ല. ഭാവിയിലേക്കുള്ള ഉദാത്തമായ മാനവികതയുടെയും പവിത്രമായ ജീവിതരീതിയുടെയും ആഗോളദര്ശനമാണ്. ഏതെങ്കിലും ചില സാമൂഹിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സംവിധാനമല്ല രാമരാജ്യം. നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ തുടിക്കുന്ന ബോധത്തെ ഉണര്‍ത്തുവാനുള്ള ഉപാധിയാണിത്. നമുക്കുള്ളിലും പുറത്തും നിറഞ്ഞുനില്ക്കുന്ന പ്രപഞ്ചചൈതന്യത്തെ അനുഭവവേദ്യമാക്കാനുള്ളതാണ് രാമരാജ്യം.
ഇരുളും വെളിച്ചവും തമ്മിലുള്ള ഈ പോരാട്ടത്തില്‍ നാം നമ്മുടെ ഉള്ളിലെ ഹനുമാനെ ഉണര്‍ത്തേണ്ടതുണ്ട്. നമ്മില്‍ പുത്തന്‍ ഊര്‍ജ്ജം നിറയ്ക്കണം. ഉദാത്തമായ പ്രചോദനത്താല്‍ മഹദ്കാര്യങ്ങള്‍ നടക്കണം. ഭീതിയും അജ്ഞതയും ചേര്‍ന്നു നമുക്കുള്ളില്‍ കെട്ടിയ കോട്ടങ്ങള്‍ തകര്‍ത്ത് നാം മുന്നേറണം. ഭൗതികമായി നാം സ്ഥലകാലബന്ധിതരാണ്. മഹദ്കൃത്യങ്ങള്ക്കായി നാം പൂര്ണസമര്പ്പിതരായാല് നമ്മുടെ ഉള്ളിലെ മഹാശക്തിയെ മുഴുവനായും ഉണര്‍ത്തി ഉയര്‍ത്താന്‍, ചുറ്റുപാടും പ്രസരിപ്പിക്കാന്‍ നമ്മുടെ സാധിക്കും.
ഭൗതികസുഖസൗകര്യങ്ങളോ, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസമോ മാത്രമല്ല നമ്മുടെ പരമമായ ലക്ഷ്യം. പ്രപഞ്ചബോധത്തിന്റെ ഭാഗമാണ് നമ്മളോരോരുത്തരും എന്ന തിരിച്ചറിവുണ്ടാകലാണ്. അനന്തമായ പ്രകാശത്തിന്റെയും ബോധത്തിന്റെയും ഉറവിടങ്ങളാണ് നാമെന്ന് മനസ്സിലാക്കലാണ് നമ്മുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: