ജിഷ ഒരു കണ്ണീരോര്‍മ്മയാണ്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പൈശാചിക കൊലപാതകത്തിന്റെ ഓര്‍മ്മ ഏവരെയും അസ്വസ്ഥപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ വിധിയുടെ ആദ്യഭാഗം പുറത്തുവന്നിരിക്കുന്നു.
കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയിരിക്കുന്നു. എന്ത് ശിക്ഷ നല്കണമെന്നതു സംബന്ധിച്ച വാദം ഇന്ന് നടക്കും. ഒരു മനുഷ്യനോട് മറ്റൊരു മനുഷ്യന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പൈശാചിക കൃത്യമാണ് ഇതില്‍ നടന്നിരിക്കുന്നതെന്ന് പകല്‍പോലെ വ്യക്തം. അതുകൊണ്ടുതന്നെ പരമാവധി ശിക്ഷ പ്രതിക്കു നല്‍കണമെന്നാണ് പൊതുസമൂഹത്തിന്റെ വികാരം. കോടതിക്കു പക്ഷേ, വികാരത്തിന്റെ പുറത്ത് വിധി പ്രസ്താവിക്കുക സാധ്യമല്ല. അതിന് ശക്തമായ തെളിവുകള്‍ വേണം.
2016 ഏപ്രില്‍ 28ന് രാത്രി ജിഷ കൊല്ലപ്പെട്ടെങ്കിലും പൊതുജനശ്രദ്ധയിലേക്ക് ഇതിന്റെ ഗൗരവം എത്തുന്നത് എറണാകുളം ലോകോളജിലെ വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇടപെട്ടതിനെ തുടര്‍ന്നാണ്. ആ കോളജിലെ വിദ്യാര്ത്ഥിനിയായിരുന്നതും അതിനൊരു കാരണമായി. സ്ത്രീകളോടുള്ള അക്രമികളുടെ പൈശാചിക മാനസികാവസ്ഥ തുറന്നുകാട്ടുന്നതായിരുന്നു കൊലപാതകത്തിന്റെ രീതി. തന്റെ ഇംഗിതത്തിന് വശംവദയാകാത്ത നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ കാട്ടുമൃഗങ്ങള്‍പോലും ചെയ്യാനറയ്ക്കുന്ന രീതിയില്‍ കടിച്ചുകുടയുകയായിരുന്നു അമീറുള്‍.
അമ്പതുദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനിടെ ഒരുപാട് രാഷ്ട്രീയ വിവാദങ്ങളും ഉരുള്‍പൊട്ടലുകളുമുണ്ടായി. അന്വേഷണം വഴിതെറ്റിക്കുന്നു എന്ന തരത്തില്‍ ആരോപണങ്ങളുണ്ടായി. പോലീസ് അന്വേഷണം നടക്കുമ്പോള്‍തന്നെ വിജിലന്‍സിന്റെ സമാന്തര അന്വേഷണം നടന്നതാണ് ആരോപണം ശക്തിപ്പെടാന്‍ ഇടയായത്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ അന്നത്തെ ഡിജിപി സെന്‍കുമാറിനെ മാറ്റുന്നതില്‍ എത്തിച്ചു. അന്വേഷണസംഘത്തില്‍ കൂട്ടിച്ചേര്‍ക്കലുകളുമുണ്ടായി.
ഒടുവില്‍ 20 മാസങ്ങള്‍ക്കുശേഷം ജിഷ വധക്കേസില്‍ വിധിയെത്തുമ്പോള്‍ പ്രോസിക്യൂഷന് സംതൃപ്തിയിലാണ്. അവര്‍ നിരത്തിയ ശാസ്ത്രീയ തെളിവുകള്‍ കോടതി അംഗീകരിച്ചിരിക്കുന്നു. രണ്ട് വിലയിരുത്തല്‍ മാത്രമേ കോടതി അംഗീകരിക്കാതിരുന്നിട്ടുള്ളൂ. അതുപക്ഷേ, അത്ര പ്രധാനപ്പെട്ടതല്ല. പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷതന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെടുന്നത്. ഇന്നത്തെ വാദം ഇക്കാര്യത്തില്‍ ഊന്നിയാവും.
27 ലക്ഷം ഫോണ്‍കോളുകള്‍, 5000 ത്തോളം വിരലടയാളങ്ങള്‍, 2000 പേരെ ചോദ്യം ചെയ്യല്‍ തുടങ്ങി അതിസങ്കീര്‍ണമായ ഒട്ടുവളരെ നടപടിക്രമങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നു. ജിഷയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെടുത്ത ഉമിനീരും, നഖത്തിനടിയില്‍ നിന്ന് ലഭിച്ച തൊലിയും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലഭിച്ച തെളിവാണ് ഏറ്റവും നിര്‍ണായകമായത്. അത് കോടതി ശരിവച്ചതോടെ നരാധമനായ പ്രതിക്ക് അങ്ങേയറ്റത്തെ ശിക്ഷകിട്ടുമെന്നുതന്നെ ഉറപ്പിക്കാം.
സൗമ്യവധക്കേസുള്പ്പെടെയുള്ള പല സംഭവങ്ങളും മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയെങ്കിലും ഫലപ്രദമായ നിയമനടപടികള്‍ ഇനിയും ഉണ്ടായിട്ടില്ലെന്ന കുറ്റപ്പെടുത്തല്‍ സമൂഹത്തില്‍നിന്ന് ഉയരുന്നുണ്ട്. ഓരോ കൊലപാതകവും അവസാനത്തേതാകണമെന്ന് പ്രാര്‍ത്ഥിക്കുന്ന സമൂഹത്തിനു മുകളിലേക്കാണ് അടുത്ത സംഭവം കനല്കോരിയിടുന്നത്. ഇത് എന്നേക്കുമായി അവസാനിക്കണം.
പ്രതിയുടെ മനുഷ്യാവകാശവും നീതിനിഷേധവും ചൂണ്ടിക്കാട്ടി അഭിപ്രായരൂപീകരണം നടത്തുന്നവര്‍ നിശ്ശബ്ദതയിലേക്ക് ഇടറിവീണ സഹോദരിമാരുടെ തേങ്ങല്‍ കേള്‍ക്കുന്നില്ല. കണ്ണീരുവീണു നനഞ്ഞ പാതകളില്‍ക്കൂടി ഇനിയും നമ്മുടെ സഹോദരിമാര്‍ നടക്കാതിരിക്കണമെങ്കില്‍ അമീറുള്‍ ഇസ്ലാമിനെയും ചാര്‍ളിയേയും പോലുള്ള നരാധമന്മാരെ വെളിച്ചം കാണാത്ത തരത്തില്‍ സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: