പുതുക്കാട് : മരോട്ടിച്ചാല്‍ വനത്തില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ മരോട്ടിച്ചാല്‍ ഓലക്കയം വെള്ളച്ചാട്ടം കാണാന്‍ എത്തിയ ചാവക്കാട് സ്വദേശികളാണ് വഴിതെറ്റി ഉള്‍വനത്തില്‍ അകപ്പെട്ടത്. രണ്ട് ദിവസമായി ഇവര്‍ക്ക് വേണ്ടി വനപാലകരും,നാട്ടുകാരും, വന സംരക്ഷണസമിതിയും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കാട്ടില്‍ കിടന്ന് അവശനിലയിലായ യുവാക്കള്‍ക്ക് രക്ഷകരായത് പാലപ്പിള്ളിയിലെ ജനകീയ കൂട്ടായ്മയിലെ അംഗങ്ങളാണ്. പാലപ്പിള്ളിയില്‍ ജനകീയചന്ത നടത്തുന്ന ഇവര്‍ യുവാക്കളെ കാണാതായ വാര്‍ത്ത അറിഞ്ഞത് കഴിഞ്ഞ ദിവസം രാത്രിയാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഇവര്‍ ചന്ത അവസാനിപ്പിച്ച് യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുകയായിരുന്നു. ഏഴ് പേരടങ്ങുന്ന സംഘമാണ് തിരച്ചിലിന് ഇറങ്ങിയത്. കാട്ടില്‍ കയറി പരിചയമില്ലെങ്കിലും യുവാക്കളെ കണ്ടെത്തണമെന്നുള്ള നിശ്ചയദാര്‍ഢ്യവുമായി ദൗത്യത്തിന് ഇറങ്ങിതിരിച്ചു.
വെള്ളച്ചാട്ടത്തില്‍ നിന്നും ഏഴര കിലോമീറ്റര്‍ അകലെയാണ് യുവാക്കളെ കണ്ടെത്തിയത്. വഴിതെറ്റി രണ്ട് മലയിടുക്കുകള്‍ കടന്ന് കാട്ടുചോലയുടെ സമീപത്ത് അവശനിലയിലാണ് യുവാക്കള്‍ കിടന്നിരുന്നത്. രാവിലെ തിരച്ചില്‍ ആരംഭിച്ച സംഘം കാട്ടില്‍ കയറിയ ഉടനെ കാണാതായ യുവാക്കളുടെ പേരുകള്‍ വിളിച്ചും ഉറക്കെ കൂവി വിളിച്ചുമാണ് തിരച്ചില്‍ നടത്തിയത്. ഏകദേശം ഏഴ് കിലോമീറ്റര്‍ കടന്നപ്പോള്‍ മറുവശത്ത് നിന്ന് മനുഷ്യന്റേതായ ഒരു ശബ്ദം കേള്‍ക്കുകയായിരുന്നു. ശബ്ദം കേട്ട സ്ഥലത്തേക്ക് അര കിലോമീറ്ററോളം നടന്നു ചെന്ന സംഘത്തിന് കാണാന്‍ കഴിഞ്ഞത് ചോലക്കരികില്‍ അവശനിലയില്‍ കിടക്കുന്ന യുവാക്കളെയാണ്.
വെള്ളച്ചാട്ടത്തിനടുത്തെത്താനാകാതെ ദിശമാറി കാട്ടില്‍ അകപ്പെട്ട യുവാക്കള്‍ക്ക് നാടുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇത്രയും ദിവസങ്ങളില്‍ വെള്ളം മാത്രം കുടിച്ചാണ് ഇവര്‍ ജീവന് നിലനിര്‍ത്തിയത്. വെള്ളം കിട്ടുമെന്ന പ്രതീക്ഷയില്‍ ആന പോകുന്ന വഴി നോക്കി സഞ്ചരിച്ചാണ് ഇവര്‍ ചോലക്കരികില്‍ എത്തിയത്. രാത്രികളില്‍ വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ പാറയുടെ മുകളില്‍ അഭയം തേടിയതായും യുവാക്കള്‍ പറഞ്ഞു. ഇവരെ രക്ഷിക്കാനായി എത്തിയ സംഘം കഴിഞ്ഞ ദിവസം രാത്രിയില്‍ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം യുവാക്കള്‍ കേട്ടെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് അങ്ങോട്ട് പോകുന്നതിനോ മറുശബ്ദം വെക്കുന്നതിനോ ഇവര്‍ക്ക് ധൈര്യം ലഭിച്ചില്ല.
ഇതിനിടെ ചൊവ്വാഴ്ച പുലര്ച്ചെഏതോ ക്ഷേത്രത്തില്‍ നിന്നും ഭക്തിഗാനത്തിന്റെ ശബ്ദം കേട്ടത് ജനവാസ കേന്ദ്രത്തിന്റെ അരികിലെത്തിയതിനുള്ള സൂചന ഇവര്‍ക്ക് ലഭിക്കുകയായിരുന്നു. യുവാക്കളെ രക്ഷിച്ചു കൊണ്ടുവന്ന സംഘം കാട് വെട്ടി തെളിച്ചാണ് നാട്ടില്‍ എത്തിയത്. വനപാലകരുടെയോ മറ്റുള്ളവരുടെയോ സഹായമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘത്തിന് ആശംസകളുമായി നിരവധിപേരാണ് മരോട്ടിച്ചാല്‍ വല്ലൂരില്‍ എത്തിയത്. രക്ഷിച്ചുകൊണ്ടുവന്നവരെ സുരക്ഷിതമായി കൈമാറിയതിന് ശേഷമാണ് സംഘം മടങ്ങിയത്. വരന്തരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് ഹസിം, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്സണ് മാത്യു, ഇസ്മയില്‍, അനീസ് വില്‍സണ്‍, ഷിജു, ബേബി, കുഞ്ഞുമുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: