ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ശീവേലി എഴുന്നെള്ളിപ്പിനിടെ ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കേസ്സെടുക്കണമെന്ന് ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സമിതി യോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ദേവസ്വം വന്‍ പരാജയമാണ്. കുത്തേറ്റ പാപ്പാനെ ആശുപത്രിയിലെത്തിക്കാനുള്ള സന്മനസ്സ് കാണിക്കാത്ത സെക്യൂരിറ്റി ജീവനക്കാര്‍ മനുഷ്യത്വം പോലും കൈമോശം വന്നവരാണ്. എന്നാല്‍ ഭക്തജനങ്ങളെ കൈയ്യേറ്റം ചെയ്യുന്ന കാര്യത്തില്‍ ഇവര്‍ വളരെ മുന്‍പന്തിയിലാണ്. ഇതിന്റെ പേരില്‍ ഇവരില്‍ പലര്‍ക്കുമെതിരെ കേസ്സുകളുണ്ട്.
ക്ഷേത്രത്തിന് അകത്തും പുറത്തുമായി ധാരാളം സുരക്ഷാ ജീവനക്കാരുണ്ടായിട്ടും ഒരാള്‍ പോലും പരിക്കേറ്റവരെ സഹായിക്കാന്‍ തയ്യാറാകാതിരുന്നത് കുറ്റകരമായ അനാസ്ഥയാണ്. അക്രമവാസന കൂടുതലുള്ള ശ്രീകൃഷ്ണന് എന്ന ആനയെ തിരക്കുള്ള ദിവസം എഴുന്നളളിപ്പിന് നിര്‍ദ്ദേശിച്ചവരും പരിക്കുപറ്റിയ പാപ്പാന് അടിയന്തിരമായ പ്രാഥമിക ചികിത്സയും വിദഗ്ദ ചികിത്സാ നിര്‍ദ്ദേശങ്ങളും നല്കുന്നതില് അലംഭാവം കാട്ടിയ ദേവസ്വം മെഡിക്കല്‍ സെന്റര്‍ ജീവനക്കാരും ഗുരുതരമായ കൃത്യവിലോപമാണ് കാട്ടിയിട്ടുള്ളത്.
സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡണ്ട് സോമന് തിരുനെല്ലൂര്‍ അധ്യക്ഷത വഹിച്ചു. ശശി ആനക്കോട്ടില്‍, വിനോദ് പാണ്ടാരിക്കല്‍, മണി ഒരുമനയൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: