പ്രധാനമന്ത്രിയെ നീചനെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടിയില്‍നിന്നും സസ്പെന്റ് ചെയ്ത നടപടി ഉചിതമായി.
യാതൊരു തത്വദീക്ഷയുമില്ലാതെ ‘എന്തിനും ഏതിനും’ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടിരുന്ന അയ്യര്‍ക്ക് ഇനി കുറച്ചുനാള്‍ മിണ്ടാതിരിക്കാനുള്ള അവസരമാണ് രാഹുല്‍ ഗാന്ധി ഉണ്ടാക്കിക്കൊടുത്തത്. ഇതോടെ ജനങ്ങള്‍ക്കിടയില്‍ പരിഹാസപാത്രമായിത്തീര്ന്ന അയ്യര്‍ രാഷ്ട്രീയം വിടുകയാണ് നല്ലത്.
പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത ശൈലിയേയും ഭാഷയേയും അഭിനന്ദിക്കില്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുന്ന രാഹുല്‍ പറഞ്ഞത്. അതിനദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു. ഇതേപോലെയുള്ള നല്ല ചിന്തകളാണ് അദ്ദേഹത്തിന് ഭാവിയില്‍ വേണ്ടത്.
അനാദരവ് കാണിക്കുന്നവര്‍ക്കും എന്തും വിളിച്ചുകൂകുന്നവര്ക്കും മൗനം ഭജിക്കാനുള്ള അവസരമാണിത്. ഇതെഴുതുമ്പോള്‍ കേരളത്തിലെ കാര്യമാണ് ഓര്‍മ്മ വരുന്നത്.
ഇവിടത്തെ മന്ത്രിമാര്‍ അടക്കം രാഷ്ട്രീയ നേതാക്കള്‍ അയ്യരെയും കടത്തിവെട്ടുന്നവരാണ്. ഇവര്‍ വ്യക്തിഹത്യ നടത്തുകയും അധാര്‍മികതയ്ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ തലപ്പത്തിരിക്കുന്ന നേതാക്കള്‍ കണ്ണുമടച്ചിരിക്കുന്നത് കാണാം. ഇതിനെതിരെ പ്രതികരിക്കാന്‍ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ രംഗത്തുവരണം.
എന്‍. യു.പൈ,
കൊച്ചി
കെവിഎം സമരം!
കോണ്‍ഗ്രസ് പാര്‍ട്ടി തെളിഞ്ഞും മറ്റു പാര്‍ട്ടികള്‍ ഒളിഞ്ഞും മുതലാളിമാരുടെ പക്ഷത്താണെന്നു വ്യക്തമാക്കുന്നതാണ് മൂന്നു മാസത്തോളം പിന്നിട്ട ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സസ് സമരം. ഒരു പാര്‍ട്ടിക്കാരനും മേലില്‍ വോട്ടും ചോദിച്ചു ഈ നഴ്സുമാരുടെ വീടുകളില്‍ ചെല്ലരുത്.
കെ.എ.സോളമന്
എസ്എല്‍പുരം, ആലപ്പുഴ
മാജിക്കിന് അയിത്തമെന്തിന്?
സ്കൂള്‍ കലോത്സവം പൊടിപൊടിക്കുകയാണ്. പ്രതിഭകള്‍ വേണ്ടുവോളം, ചിലര്‍ ശ്രദ്ധാകേന്ദ്രമാവുന്നു. മോണോആക്ടില്‍ ഭാവാഭിനയം, മിമിക്രിയില്‍ അനുകരണാഭിനയം; ഭാവങ്ങള്‍ മിന്നിമറയുകയാണ്. ചില പ്രതിഭകള്‍ കൃത്രിമത്വത്തോടെ അമിതാഭിനയം കാഴ്ചവയ്ക്കുന്നു. കാര്‍ട്ടൂണില്‍ മലയാളിയുടെ മടിയും ഫാസ്റ്റ് ഫുഡ് ഭ്രമവും കിടിലനായി. മാജിക്ക് മാറ്റിനിര്‍ത്തുന്നതെന്തിനാണ്? ‘മാജിക്’ ഒരു കലയല്ലേ? ആ കലാരൂപത്തെ ഉള്‍ക്കൊള്ളിക്കാത്തതിന്റെ പൊരുളെന്താണ്?
വടക്കേതില്‍ വിനോദ്,
മഞ്ചേരി
ചാന്ദ്രവര്ഷമല്ല, നാക്ഷത്ര സംവത്സരം
സംസ്കൃതിയില്‍ ‘ശബരിമലയാത്രയുടെ വേദരഹസ്യം’ എന്ന തലക്കെട്ടില്‍ ഞാനെഴുതിയ ലേഖനത്തിന് വാ. ലക്ഷ്മണ പ്രഭു എഴുതിയ പ്രതികരണം (ജന്മഭൂമി 05.12.2017)ല്‍ വായിച്ചു. അദ്ദേഹത്തിന്റെ സംശയം ന്യായംതന്നെ. ചാന്ദ്രവര്‍ഷത്തില്‍ 324 ദിവസങ്ങളല്ല ഉള്ളത്. എന്നാല്‍ ആ ദോഷം ലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന സിദ്ധാന്തത്തെ ബാധിക്കുന്നില്ല. 324 ദിവസങ്ങളുള്ള സംവത്സരം നമുക്കുണ്ട്. അതിന്റെ പേര് നാക്ഷത്ര സംവത്സരമാണെന്നുമാത്രം. പതഞ്ജലി മുനികൃതമെന്ന് കരുതപ്പെടുന്ന സാമവേദീയമായ നിദാനസൂത്രത്തില് നാക്ഷത്ര സംവത്സരത്തെക്കുറിച്ച് ഏറെ പ്രാധാന്യത്തോടെ പ്രതിപാദിച്ചിരിക്കുന്നത് കാണുക:
”പഞ്ച സംവത്സരാ വര്ഗാഃ….
തേഷാം നാക്ഷത്രഃ പ്രഥമഃ, തസ്യ
സപ്തവിംശിനോ മാസാഃ, സപ്തവിംശതിര്നക്ഷത്രാണിതി.”
(നിദാനസൂത്രം 5.11.12).
നാക്ഷത്ര സംവത്സരത്തിലെ ഒരുമാസത്തില്‍ 27 ദിവസങ്ങളാണുണ്ടാവുക. കാരണം നക്ഷത്രങ്ങള്‍ 27 ആണ്. അങ്ങനെയുള്ള12 മാസങ്ങള്‍ ചേരുമ്പോള്‍ 324 ദിവസങ്ങളായി. നാക്ഷത്രസംവത്സരം ചന്ദ്രന്റെ പഥവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ക്രാന്തി വൃത്തത്തിലെ ചന്ദ്രന്റെ സ്ഥാനമനുസരിച്ചാണല്ലോ നക്ഷത്ര നിര്‍ണയം ചെയ്യപ്പെടുന്നത്. അതിനാല്‍തന്നെ സൂര്യചന്ദ്രന്മാരുടെ പഥവുമായി ബന്ധപ്പെട്ടുതന്നെയാണ് മണ്ഡലകാലം 41 ദിവസമായത് എന്ന് ലേഖനത്തില്‍ എഴുതിയതില്‍ യാതൊരു അപാകവുമില്ല. ലേഖനത്തില്‍ ചാന്ദ്രവര്‍ഷമെന്ന് എഴുതിയത് നാക്ഷത്രസംവത്സരം എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.
ആചാര്യശ്രീ രാജേഷ്,
കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: