വണ്ണപ്പുറം പഞ്ചായത്തില്‍ ദളിത് വിഭാഗത്തോട് അവഗണന
വണ്ണപ്പുറം: പഞ്ചായത്തിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിതരണത്തിനെത്തിച്ച സൈക്കിളും ലാപ്ടോപ്പും നശിക്കുന്നു. സംഭവത്തിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ തര്‍ക്കമെന്ന് വിവരം. ഇരുവിഭാഗങ്ങളിലെയും കുട്ടികളുടെ ഉന്നമനത്തിനായി ഇവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് അത് പഞ്ചായത്തിലെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഇവ അനുവദിച്ച് നല്‍കിയത്.
ഒമ്പത് സൈക്കിളും 14 ലാപ്ടോപ്പുമാണ് ഒരുവര്‍ഷത്തിലധികമായി ഇത്തരത്തില്‍ പഞ്ചായത്തിലിരുന്ന് നശിക്കുന്നത്. നിരവധി പേര് പരാതിയുമായി എത്തിയിട്ടും അനങ്ങാപ്പാറ നയമാണ് അധികൃതര്‍ തുടരുന്നത്. സൈക്കിളുകള്‍ പുറത്തെ പോര്‍ച്ചിനോട് ചേര്‍ന്ന മുറിയില്‍ അടുക്കി വച്ചിരിക്കുകയാണ്. ലാപ്ടോപ്പുകള് എല്ലാം ഉണ്ടോ എന്നത് സംബന്ധിച്ച വ്യക്തമായ കണക്കും ഇല്ല. പഞ്ചായത്ത് സെക്രട്ടറി മാറി മാറി വരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. എന്നാല്‍ മാറി വന്നവര്‍ക്കാര്‍ക്കും ഇവ വിതരണം ചെയ്യാനാകാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണ് പലരും ലാപ്ടോപ്പിന് അപേക്ഷ നല്‍കിയത്. അര്‍ഹതപ്പെട്ടവര്‍ക്കല്ല ഇവ ലഭിച്ചിരിക്കുന്നതെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ സൈക്കിളും, ലാപ്ടോപ്പും നല്‍കാനാവൂ എന്നുമാണ് അധികൃതര്‍ അന്വേഷിച്ചെത്തുന്നവരോട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: