കറുകച്ചാല്‍: മണിമല-കറുകച്ചാല്‍ ടൗണുകളിലെ വഴിയോര കച്ചവടം ഗതാഗത തടസ്സമുണ്ടാക്കുന്നതായി പരാതി.
കറുകച്ചാല്‍ ടൗണില്‍ നടപ്പാത കൈയ്യേറി തട്ടുകടകളും പച്ചക്കറി പഴം വ്യാപാരങ്ങളും വ്യാപകമായി. ബിവ്റേജസ് ഔട്ലറ്റിനു സമീപം റോഡിനിരുവശത്തും നടപ്പാതയും റോഡും കൈയ്യേറിയാണ് കച്ചവടം. കറുകച്ചാലിലെ ബാര്‍ തുറന്നതോടെ അണിയറപ്പടിയിലെ നടപ്പാതയും കച്ചവടക്കാര്‍ കൈയ്യടക്കി. കാല്‍നടക്കാര്‍ക്ക് റോഡിലേയ്ക്ക് ഇറങ്ങിനടക്കേണ്ട ഗതികേടാണ്.
മണിമലയിലെ അവസ്ഥയും സമാനമാണ്. നിയമപരമായ വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ കച്ചവടം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ള വ്യാപാരികളെ ഉപദ്രവിക്കുന്നതാണ് ഈ അനധികൃത കച്ചവടങ്ങളെന്ന് വ്യാപാരികളും പറയുന്നു. ഇത്തരത്തില്‍ വഴിയോരത്തു പ്രവര്‍ത്തിക്കുന്ന കടകള്‍ വാഹനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടാകുന്നു.
വഴിയോരത്തെ തട്ടുകടകളിലെ തുറന്നിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ വാഹനം ഓടിച്ചുപോകുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങള്‍ കലരുന്നത് നിത്യ കാഴ്ചയാണ്. മറ്റു സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടുവന്ന് ടൗണില്‍ പാര്‍ക്ക് ചെയ്ത് നടത്തുന്ന കച്ചവടത്തിന് യാതൊരു വിധ ലൈസന്സുകളുമില്ല. അന്യസംസ്ഥാനക്കാര്‍ വഴിയോരത്ത് നടത്തുന്ന ഭക്ഷണശാലകള്‍ വേണ്ടത്ര ശുചിത്വമില്ലെന്ന് ആക്ഷേപമുണ്ട്.
അനധികൃത കച്ചവടക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: