ബെംഗളൂരു: ഹൈന്ദവ സംഘടനാ പ്രവര്‍ത്തകനായ പരേഷ് മേസ്തയുടെ മരണത്തില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഉത്തര കന്നഡ ജില്ലയിലെ ഹൊന്നവറിലുണ്ടായ സാമുദായിക സംഘര്ഷത്തിനിടയിലാണ് പരേഷ് മേസ്തയെ കാണാതാവുന്നത്. രണ്ടു ദിവസത്തിന് ശേഷം വെള്ളിയാഴ്ച രാത്രി മേസ്തയുടെ മൃതദേഹം ഷെട്ടി തടാകത്തില്‍ കണ്ടെത്തുകയായിരുന്നു.
ഇരുപത്തൊന്നുകാരനായ പരേഷ് മേസ്ത തടാകത്തില്‍ വീണ് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. നന്നായി നീന്തലറിയാവുന്ന, മത്സ്യബന്ധനം നടത്തുന്ന വിഭാഗത്തില്‍പ്പെട്ട ഈ യുവാവ് ഒരിക്കലും മുങ്ങിമരിക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മൃതദേഹത്തില്‍ നിരവധി മുറിപ്പാടുകളുള്ളതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
സംഭവം സംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി എംപി ശോഭ കരന്തലജെ ആവശ്യപ്പെട്ടു. മൃഗീയ കൊലപാതകമാണ് നടന്നിരിക്കുന്നത്. പോലീസ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിരിക്കുകയാണ്.
പരേഷ് ക്ഷേത്രത്തിലായിരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അക്രമത്തില്‍ നിന്നും രക്ഷിക്കാന്‍ യൂണിഫോമിലുണ്ടായിരുന്ന പോലീസുകാര്‍ ശ്രമിക്കുന്നില്ലെന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമികളുടെ കൈകളില്‍ ആയുധങ്ങളും വ്യക്തമാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ പോലീസ് ദുര്‍ബലമാണെന്നാണ് ഇത് കാണിക്കുന്നതെന്ന് ശോഭ ആരോപിച്ചു.
കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ, ശോഭ കരന്തലജെ എംപി, വിശ്വേശ്വര്‍ ഹെഗ്ഡെ, ശിവാനന്ത് നായിക് തുടങ്ങി നിരവധി ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ പരേഷ് മേസ്തയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
വിഭജന രാഷ്ട്രീയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അനന്ത്കുമാര്‍ ഹെഗ്ഡെ ആരോപിച്ചു. പരേഷ് മേസ്തയുടെ കൊലപാതകത്തിനുത്തരവാദികള്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയില്‍ ബന്ദ് ആചരിച്ചു.
പ്രതിഷേധത്തില്‍ പങ്കെടുത്ത വിശ്വേശ്വര്‍ ഹെഗ്ഡെ കഗാരി എംഎല്‍എ ഉള്‍പ്പടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് ഷെല്ലുപയോഗിക്കുകയും ആകാശത്തേയ്ക്ക് വെടിവെക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: