പാലക്കാട്: ശബരിമലയില്‍ ഭക്തര്‍ക്കായി അയ്യപ്പസേവാ സംഘം കുടിവെള്ള വിതരണം നടത്തുമ്പോള്‍ അതില്‍ ഏറെ സന്തോഷിക്കുന്നത് പാലക്കാട് നെന്മാറ സ്വദേശി വേണുഗോപാല്‍. നെന്മാറ കോതകുളം റോഡ് ശ്രീനിവാസ് വീട്ടില്‍ എം.പി.വേണുഗോപാലാണ് തന്റെ മില്ലില്‍ നിന്നും ഔഷധകൂട്ട് സൗജന്യമായി പൊടിച്ച് നല്‍കുന്നത്. ഈ കൂട്ട് ഉപയോഗിച്ചാണ് അയ്യപ്പസേവാ സംഘം ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളം നല്‍കുന്നത്.
വര്‍ഷങ്ങളായി ഗോതമ്പ്, മുളക്, അരി, മല്ലി എന്നിവ പൊടിക്കുന്ന ഇദ്ദേഹം അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളത്തിനായുള്ള ഔഷധക്കൂട്ട് തയ്യാറാക്കുന്നതില്‍ പ്രത്യേക സമയവും കണ്ടെത്തുന്നു.
പതിമുഖം, കരിങ്ങാലി, രാമച്ചം, ചുക്ക്, ഏലക്ക, ഗ്രാമ്പു, ജീരകം, കുരുമുളക് തുടങ്ങിയവയാണ് വേണുഗോപാലിന്റെ മില്ലില്‍ പൊടിക്കുന്നത്. ഇവയെല്ലാം കൂട്ടിക്കലര്‍ത്തി കുടിവെള്ളത്തിനായുള്ള കൂട്ടാക്കിയാണ് ശബരിമലയിലേക്ക് അയക്കുന്നത്. മൂന്ന് വര്‍ഷമായിട്ട് സൗജന്യമായിട്ടാണ് ഇദ്ദേഹം ഔഷധക്കൂട്ട് പൊടിച്ചു നല്‍കുന്നത്.
ആറു പതിറ്റാണ്ട് മുമ്പ് വേണുഗോപാലിന്റെ അച്ഛന് വാസുദേവന്‍ നായരാണ് മില്ലിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. മൂന്ന് വര്‍ഷം മുമ്പാണ് അയ്യപ്പസേവാ സംഘം ഭാരവാഹികള്‍ കുടിവെള്ളത്തിനായുള്ള കൂട്ട് പൊടിച്ച് നല്കുവാനായി സമീപിച്ചത്. ഈ ദൗത്യം ഏറെ സന്തോഷത്തോടുകൂടി ഏറ്റെടുക്കുകയായിരുന്നു. എല്ലാ വര്‍ഷവും മുടങ്ങാതെ ശബരിമല ദര്‍ശനവും നടത്തുന്നുണ്ട്.
ഗായകന് യേശുദാസിന്റെ കടുത്ത ആരാധകനായ ഇദ്ദേഹത്തിന്റെ വീട്ടില്‍ യേശുദാസിന്റെ ചിത്രങ്ങളും, പാട്ട് പുസ്തകങ്ങളും, ഓഡിയോ കാസറ്റുകളുടേയും സിഡികളുടേയും വന്‍ശേഖരം തന്നെയുണ്ട്. അമ്മ സുലോചന അമ്മ, ഭാര്യ ശോഭന, മക്കളായ ശ്രീജിത്ത്, ശ്രീവത്സന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: