കണ്ണൂര്‍: തലശ്ശേരി പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം 21ന് വൈകീട്ട് 4 മണിക്ക് തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. പരിപാടി വിജയിപ്പിക്കുന്നതിന് അഡ്വ.എ.എന്‍.ഷംസീര്‍ എംഎല്‍എ ചെയര്‍മാനായി 51 അംഗ കമ്മറ്റിക്ക് രൂപം നല്കി. ഇതുമായി ബന്ധപ്പെട്ട് തലശ്ശേരി പൈതൃക ഓഫീസില്‍ ചേര്‍ന്ന യോഗം തലശ്ശേരി സബ് കലക്ടര്‍ ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയില്‍ അഡ്വ:എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.കെ.മാരാര്‍, ജിതിഷ് ജോസ്, പി.മുരളീധരന് എന്നിവര്‍ സംസാരിച്ചു.
തലശ്ശേരി പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നാല് പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. പഴയ മൊയ്തു പാലം സംരക്ഷിച്ച് നവീകരിച്ച് പൊതു ഉദ്യാനമായി വികസിപ്പിക്കുന്നതിന് 1.43 കോടി രൂപ, പഴയ ഫയര്‍ ടാങ്ക് സംരക്ഷണത്തിനും താഴെ അങ്ങാടി പൈതൃക വീഥിയായി വികസിപ്പിക്കുന്നതിനും 60.76 ലക്ഷം രൂപ, ഗുണ്ടര്‍ട്ട് ബംഗ്ലാവ് സംരക്ഷിച്ച് ഭാഷാ പഠന കേന്ദ്രമായി വികസിപ്പിക്കുന്നതിന് 2.1 കോടി രൂപ, തലശ്ശേരി പിയര്‍ സംരക്ഷിച്ച് ഭക്ഷ്യ വീഥി ശില്‍പ്പോദ്യാനമായി വികസിപ്പിക്കുന്നതിന് 2.12 കോടി രൂപ എന്നിങ്ങനെയാണ് പദ്ധതികള്‍ക്കായി അനുവദിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: