തളിപ്പറമ്പ്: തളിപ്പറമ്പ്-ശ്രീകണ്ഠാപുരം റോഡില്‍ മന്നയില്‍ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ വന്‍തീപ്പിടുത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ 2.40ഓടെയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രോഗികളെയും കൂട്ടിരിപ്പുകാരും ജീവനക്കാരുമുള്‍പ്പെടെ 200ലധികം പേരെ സാഹസികമായി രക്ഷപ്പെടുത്തി. ജില്ലയിലെ അറുപതിലധികം ആംബുലന്‍സുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു .അഗ്നിബാധയില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. ആശുപത്രിയില്‍ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആറ് നിലകളിലുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഫാര്‍മസിക്ക് പിറകിലും റിസപ്ഷന് കൗണ്ടറിനുമിടയിലുള്ള മുറിയിലെ ഫാനില്‍ നിന്നുമാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായത്. വയറുകള്‍ ഉരുകി തീപിടിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കിടത്തി ചികിത്സക്കുള്ള 80 രോഗികളും ഐസിയുവില്‍ രണ്ട് രോഗികളും ഉണ്ടായിരുന്നു. ആശുപത്രി കെട്ടിടം മൊത്തം പുകനിറഞ്ഞ നിലയിലായതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും നിലവിളിച്ചുകൊണ്ട് പരക്കം പാഞ്ഞു. വിവരമറിഞ്ഞയുടന്‍ തളിപ്പറമ്പ് അഗ്നിശമന സ്റ്റേഷന് ഓഫീസര്‍ ടി.വി.പ്രകാശന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റുകളും കണ്ണൂരില്‍ നിന്നും ജില്ലാ ഓഫീസര്‍ പി.വി.പ്രകാശ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റും സ്ഥലത്തെത്തിയിരുന്നു. എമര്‍ജന്‍സി ലാഡറിന്റെ സഹായത്തോടെ മൂന്ന് നിലകളിലായി കുടുങ്ങിയ രോഗികളെയും കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും പുറത്തെത്തിക്കുകയായിരുന്നു. ഇവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ലുര്‍ദ്ദ് ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊയിലി ആശുപത്രി, എകെജി ആശുപത്രി എന്നിവിടങ്ങളിലായി മാറ്റുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചരയോടെയാണ് നിയന്ത്രണവിധേയമായത്. ഫാര്‍മസിയിലെ ലക്ഷകണക്കിന് മരുന്നുകളും റിസപ്ഷന് കൗണ്ടറിലെ നിരവധി കമ്പ്യൂട്ടറുകളും കത്തിനശിച്ചു. തീ മുകള്‍ നിലയിലേക്ക് പടരുന്നത് തടഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. വിവരമറിഞ്ഞ് ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, നഗരസഭ ചെയര്മാന് അള്ളാംകുളം മഹമൂദ്, ജില്ലാ പൊലീസ് മേധാവി ശിവവിക്രം, തളിപ്പറമ്പ് തഹസില്‍ദാര്‍ എം മുരളി, ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, സിഐ പി.കെ.സുധാകരന്, പ്രിന്‍സിപ്പല്‍ എസ്ഐ പി.എ.വിനുമോഹന്‍, സഹകരണാശുപത്രി പ്രസിഡന്റ് സി.എം.കൃഷ്ണന് എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. ഫാര്‍മസിയില്‍ തീപീടിച്ച് മരുന്നുകളുള്‍പ്പെടെ കത്തികൊണ്ടിരുന്നതില് വിഷവാതകമടങ്ങിയ പുകയുണ്ടായതിനെ തുടര്‍ന്ന് ശ്വസനോപകരണം ധരിച്ചാണ് അഗ്നിശമനസേന വെള്ളം പമ്പ് ചെയ്ത് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: