അബുദാബി: രണ്ടുതവണ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ന് അല്‍ ജസീറാ ടീമിനെ നേരിടും. അബുദാബിയിലെ സയ്യദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
ഈ വര്‍ഷത്തെ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് റൊണാള്‍ഡോയുടെ റയല്‍ കളിക്കളത്തിലിറങ്ങുക. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മികച്ച പ്രകടനം കാഴ്ചവെച്ച റയല്‍ ലാലിഗ, ചാമ്പ്യന്‍സ് ലീഗ് , യുവേഫ, സ്പാനീഷ് സൂപ്പര്‍ കപ്പ് എന്നിവ നേടിക്കഴിഞ്ഞു.
പക്ഷെ അതിനുശേഷം താളം കണ്ടെത്താന്‍ റയല്‍ വിഷമിക്കുകയാണ്. ലാലിഗയില്‍ ബാഴ്സലോണയെക്കാള്‍ എട്ട് പോയിന്റ് പിന്നിലായ അവര്‍ രണ്ടാം സ്ഥാനത്താണ്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ ടോട്ടനത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി. ഇതോടെ പ്രീ-ക്വാര്‍ട്ടറില്‍ ശക്തരായ പിസ്ജി അവരുടെ എതിരാളികളായി.
ലാലിഗയില്‍ ശനിയാഴ്ച ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് സെവിയ്യയെ തോല്‍പ്പിച്ചത് അവരുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഞങ്ങള്‍ പുരോഗമിച്ചുവരുകയാണെന്ന് സെവിയ്യക്കെതിരായ വിജയത്തിനുശേഷം റയല്‍ കോച്ച് സിനദിന്‍ സിദാന് പറഞ്ഞു.
ഓക്ലന്‍ഡ് സിറ്റി, ഏഷ്യന്‍ ചാമ്പ്യന്മാരായ ഉര്‍വ റെഡ് ഡയമണ്ട്സ് ടീമുകളെ മറികടന്നാണ് അല്‍ ജസീറ സെമിഫൈനലിലെത്തിയത്്. ലോകത്തെ മികച്ച ടീമിനോടാണ് ഞങ്ങള്‍ പൊരുതുന്നതെന്ന് അല്‍ജസീറ കോച്ച് അലി പറഞ്ഞു.
വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ബ്രസീലിയന്‍ ടീമായ ഗ്രീമിയോ മെക്സിക്കന്‍ ടീമായ പച്ചൂക്കയെ നേരിടും. ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളാണ് ഗ്രീമിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: