തിരുവനന്തപുരം: പാര്‍ട്ടിയിലും ഭരണത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ പാര്‍ട്ടി സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം. സിപിഎം ബൂത്ത് സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം ലോക്കല്‍ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും അതേ രീതിയില്‍ തുടര്‍ന്നു. ജില്ലാ സമ്മേളനങ്ങളിലേക്കെത്തുമ്പോള് വിമര്‍ശനം കൂടുതല്‍ കടുത്ത ഭാഷയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
പിണറായി വിജയന് ഏകാധിപത്യ പ്രവണത കാണിക്കുന്നു എന്നാണ് ബൂത്ത് തലത്തിലെ പ്രവര്ത്തകന് മുതല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വരെയുള്ളവരുടെ വിമര്‍ശനം. പാര്‍ട്ടിക്ക് വഴങ്ങുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് പാര്‍ട്ടിയുമായി ആലോചിക്കുന്നില്ല. പാര്‍ട്ടി സെക്രട്ടറിയുടെ കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിലയില്ല തുടങ്ങിയ ആരോപണങ്ങളാണ് സമ്മേളനങ്ങളില്‍ ഉയര്‍ന്നത്.
ഈ രീതി തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ അടിത്തറ ഇല്ലാതാകും എന്നാണ് സമ്മേളനങ്ങളില്‍ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്ന് സെക്രട്ടറിയായിരുന്ന പിണറായി കൈക്കൊണ്ട നടപടികള്‍ സമ്മേളനങ്ങളില്‍ അംഗങ്ങള്‍ അക്കമിട്ട് നിരത്തി.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദേശ യാത്ര നടത്തുമ്പോള്‍ ആരൊക്കെ കൂടെ പോകണം എന്ന് തീരുമാനിച്ചത് പോലും പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ഈ രീതി ലംഘിച്ചതിനെതിരെ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ശകാരിക്കുകയും ചിലരെ മാറ്റുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയായപ്പോള്‍ അതെല്ലാം മറന്നു പോയോ എന്ന ചോദ്യവും പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: