മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ നിന്ന് ഛോട്ടാ ഷക്കീല്‍ വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. സംഘത്തില്‍ നിന്നും രക്ഷപ്പെട്ട ഷക്കീല്‍ ഒളിസങ്കേതത്തിലാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദാവൂദിന്റെ ഇളയ സഹോദരന് അനീസ് ഇബ്രാഹിം ഷക്കീലിന്റെ അധോലോക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്നതിന്റെ പേരിലാണ് ഇരുവരും തെറ്റിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ദാവൂദിന്റെ ഇടപാടുകള്‍ നിയന്ത്രിക്കുന്ന വലം കയ്യായിരുന്നു ഛോട്ടാഷക്കീല്‍.
രണ്ടാമനാകാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന അനീസും ഷക്കീലുമായി ഈയിടയ്ക്ക് വാക്കേറ്റം നടന്നതായാണ് സൂചന. ഇതിനെ തുടര്‍ന്ന് കറാച്ചിയില്‍ നിന്നും പോയ ഷക്കീല്‍ അജ്ഞാത കേന്ദ്രത്തില്‍ തന്റെ വിശ്വസ്തരുമായി കൂടിയാലോചന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ശിവസേന നേതാക്കളേയും ആര്‍എസ്എസ് പ്രവര്‍ത്തകരേയും കൊലപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഛോട്ടാഷക്കീല്‍, ദാവൂദ് കഴിഞ്ഞാല്‍ അധോലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവാണ് . അതേ സമയം പ്രശ്നം തീര്‍ക്കാന്‍ ഐഎസ്ഐ കിണഞ്ഞു പരിശ്രമിക്കുകയാണ് . ദാവൂദിന്റെ പിന്തുണയോടെ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനള്‍ നിലയ്ക്കുമെന്ന ആശങ്കയാണ് ഐഎസ്ഐക്ക് .
1993ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് ദാവൂദും അനീസും ഛോട്ടാ ഷക്കീലും. 80 കളില്‍ രാജ്യം വിട്ട സംഘം ദുബായിലേക്ക് കടന്നെങ്കിലും പിന്നീട് പാകിസ്ഥാനിലെ കറാച്ചിയില്‍ താമസമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: