അഞ്ചല്‍: സിപിഎം അഞ്ചല്‍ ഏരിയാ സമ്മേളനത്തിന് പാര്‍ട്ടിയുടെ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുണ്ടാകും. കേഡര്‍ പാര്‍ട്ടിയുടെ സര്വഅച്ചടക്കവും ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരുപോലെയെന്ന ആരോപണം അക്ഷരംപ്രതി തെളിഞ്ഞ ഒരു ഏരിയാ സമ്മേളനം എന്ന് സമ്മേളന പ്രസീഡിയം നയിച്ച സഖാക്കന്മാര്ക്ക് തോന്നി. അഞ്ചല്‍ ഏരിയാ സെക്രട്ടറിയായിരുന്ന നേതാവ് കോണ്‍ഗ്രസ് നേതാവ് നെട്ടയം രാമഭദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അകത്തായിരുന്നു. ഒപ്പം ജില്ലാകമ്മറ്റിയംഗവും. ഇവരെ അകത്താക്കാന്‍ ഏരിയായിലെ മുതിര്‍ന്ന നേതാവായ ജില്ലാസെക്രട്ടേറിയറ്റംഗം ഒറ്റിക്കൊടുത്തെന്ന ആക്ഷേപം പാര്‍ട്ടിയെ അടിമുടി ഉലച്ചിരുന്ന സമയത്താണ് പാര്‍ട്ടി സമ്മേളനം നടന്നതും. ജാമ്യത്തിലിറങ്ങിയ ഏരിയാസെക്രട്ടറിയും ആക്ടിംഗ് സെക്രട്ടറിയും സമ്മേളനഹാളില്‍ വെറും പ്രതിനിധികളായി.
ജയിലിലായ ഏരിയാ സെക്രട്ടറിയെ വീണ്ടും ഏരിയാ സെക്രട്ടറിയാക്കണമെന്ന് അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഏരിയാ കമ്മറ്റിയിലെ വനിതാനേതാവുമായ അംഗം ആവശ്യപ്പെട്ടു. എന്നാല്‍ വെറും എട്ടുപേര്‍ മാത്രമെ പിന്താങ്ങാന് ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ട് പേര് പുതിയതായി ജില്ലാകമ്മിറ്റി നിര്‍ദ്ദേശിച്ച കര്‍ഷകസംഘം നേതാവിനെയാണ് പിന്തുണച്ചത്. അതോടെ മേഖലയില്‍ സിപിഎമ്മിന്റെ കടിഞ്ഞാണ്‍ മേഖലയിലെ മാടമ്പിമാരുടെ പിടിയിലായി. മുന്‍പെങ്ങും കാണാത്ത വിധം ഏരിയാ സമ്മേളനത്തിന് കൊഴുപ്പും പകിട്ടും വരുത്താന്‍ സംഘാടകര്‍ ശ്രമിച്ചു. മന്ത്രിസഭയിലെ അസഭ്യക്കാരന് മന്ത്രിയെ സമ്മേളനത്തിന് കൊഴുപ്പുകൂട്ടാന്‍ എത്തിക്കാന്‍ ശ്രമിച്ചു. വലിയ പ്രചാരണകോലാഹലങ്ങള്‍ ഒരുക്കി. എന്നാല്‍ കടുത്ത മത്സരവും പരസ്പരഅധിക്ഷേപവും സമ്മേളനം വരാനിരിക്കുന്ന വര്‍ഗവിപ്ലവത്തിന്റെ ചൂടും ചൂരും വിളിച്ചറിയിക്കുന്നതായിരുന്നു. സമ്മേളനത്തിന് മുന്‍പ് നേതാക്കള്‍ പ്രതിനിധികളെ പാട്ടിലാക്കാന്‍ എതിര്‍പാര്‍ട്ടിക്കാരെയും പ്രാദേശിക മാധ്യമപ്രവര്‍ത്തകരേയും മറ്റും സമീപിച്ചിരുന്നത് തന്നെ സിപിഎം ചെന്നെത്തിയിരിക്കുന്ന ജീര്‍ണതയുടെ തെളിവാണ്. ഇതിനിടെ അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പിടിഎ തെരഞ്ഞെടുപ്പില്‍ സിപിഎം ഏരിയാകമ്മിറ്റി അംഗം ഇതര പാര്‍ട്ടിക്കാരുമായി ചേര്‍ന്ന് പിടിഎ പ്രസിഡന്റായത് കൗതുകമായി. സമ്മേളനത്തില്‍ അജണ്ടയായി വച്ചിരുന്ന സംഘപരിവാര്‍ ശക്തികളുടെ മുന്നേറ്റം തടയുന്നതിനും വര്‍ഗബഹുജന സംഘടനകളുടെ തളര്‍ച്ച പരിഹരിക്കുന്നതിനോ ജനകീയ പ്രശ്നങ്ങളിലുള്ള ഇടപെടലിനോ ചര്‍ച്ച നടന്നില്ല. തുടക്കം മുതല്‍ രാമഭദ്രന് വധക്കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടന്ന് തീരുമാനിച്ചിരുന്നങ്കിലും ജയിലില്‍ കിടന്ന സഖാക്കളെ ഒറ്റിക്കൊടുത്തവര്‍ ഒറ്റതിരിഞ്ഞ് ആക്രമിച്ചത് ചര്‍ച്ചയെ ബഹളമാക്കി മാറ്റി. പഴയ ഏരിയാ ഭാരവാഹികളില്‍ പലരെയും നിഷ്കരുണം വെട്ടിനിരത്തി പിണറായി പക്ഷത്തിന് ശക്തമായ പിന്‍ബലമുള്ള കമ്മറ്റിയാണ് നിലവില്‍ വന്നിട്ടുള്ളത്. അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള പലരും എതിര്‍ചേരിയില്‍ നില്ക്കുമ്പോള് പാര്‍ട്ടിക്കും ഗ്രൂപ്പിനും ഒത്തുപോകുന്നവരെ താക്കോല്‍ സ്ഥാനങ്ങളില്‍ കൊണ്ടുവരാനാകും ഇനിയുള്ള ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: