ആലപ്പുഴ: പ്രസിദ്ധമായ മുല്ലയ്ക്കല് ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവം കേവലം കച്ചവടതാത്പര്യങ്ങള്‍ക്കായി നഗര ഭരണാധികാരികളും പൊതുമരാമത്ത് വകുപ്പും അധഃപതിപ്പിക്കുന്നു.
ചിറപ്പ് മഹോത്സവത്തിനും കിടങ്ങാംപറമ്പ് ക്ഷേത്ര ഉത്സവം പ്രമാണിച്ചും പതിനായിരങ്ങളാണ് നിത്യവും ആലപ്പുഴ പട്ടണത്തിലെത്തിച്ചേരുക. ഇക്കാലയളവ് നഗരസഭയുടെ കൊയ്ത്തുകാലംകൂടിയാണ്.
മണ്ഡലകാലത്ത് മുല്ലയ്ക്കല് തെരുവില്‍ വൈദ്യുത വിളക്കുകള്‍ പോലും പ്രകാശിപ്പിക്കാന്‍ സന്മനസ് കാണിക്കാതിരുന്ന നഗര ഭരണകര്‍ത്താക്കള്‍ മുല്ലയ്ക്കല് തെരുവ്ലേലം ചെയ്ത് നല്കി പണം നേടുന്നതിനായി പൊതുമരാമത്ത് വകുപ്പുമായി യുദ്ധത്തിലാണ്. വര്‍ഷങ്ങളായി മുല്ലയ്ക്കല് ചിറപ്പിന് വഴിയോരങ്ങള്‍ കച്ചവടക്കാര്‍ക്ക് ലേലം ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത് നഗരസഭയാണ്.
കഴിഞ്ഞവര്‍ഷം അമ്പതുലക്ഷം രൂപയോളമാണ് ഇത്തരത്തില്‍ നഗരസഭയ്ക്ക് ലഭിച്ചത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള പാതയോരങ്ങള്‍ നഗരസഭ ലേലം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് വിലക്കേര്‍പ്പെടുത്തി.
ഇരുകൂട്ടരും ഹൈക്കോടതയില്‍ നിന്ന് വിധിയും സമ്പാദിച്ചു. ഇതിന്റെ പേരില്‍ മത്സരം മുറുകിയതോടെ മുല്ലയ്ക്കല് ക്ഷേത്രവും ക്ഷേത്രാചാരങ്ങളും വിസ്മരിക്കപ്പെടുകയാണ്.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് ചിറപ്പ് നടക്കുന്നതെന്നതുപോലും ബോധപൂര്‍വ്വം തമസ്കരിക്കുകയാണ്. ഇന്നലെ ചേര്‍ന്ന അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്തു. ചിറപ്പ് സമയത്ത് നഗരത്തിലെത്തുന്നവരില്‍ പത്തുശതമാനം പോലും ക്ഷേത്രത്തില്‍ പോകാറില്ലെന്നും പൊതു ഉത്സവമാണെന്നുമാണ് കൗണ്‍സിലര്‍മാര്‍ പറഞ്ഞത്.
ഏതുവിധേനയും നഗരസഭയ്ക്ക് നേട്ടമുണ്ടാക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് വിമര്‍ശനമുയരുന്നു. കച്ചവട സ്ഥാപനങ്ങള്‍ ലേലം ചെയ്തു നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ എതിര്‍പ്പ് തടയിടാന്‍ മന്ത്രി ജി. സുധാകരനെ ഇന്ന് സര്‍വ്വകക്ഷി പ്രതിനിധികള്‍ കാണാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: