പുന്നപ്ര: ദുരിതക്കയത്തില്‍ സഹോദരങ്ങള്‍, കിടപ്പുരോഗികളുടെ കുടുംബത്തെ കട്ടില്‍പോലും നല്‍കാതെ പഞ്ചായത്തും അവഗണിച്ചു. പുന്നപ്ര തെക്കുപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുത്തന്‍തറയില്‍ പൊന്നപ്പന്റെ മക്കളായ ബിനു (35), ശ്രീലത (45) എന്നിവരാണ് പരസഹായമില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നത്.
തീര്‍ത്തും കിടപ്പുരോഗികളായ ഇരുവര്‍ക്കും സൗജന്യമായി നല്‍കേണ്ട കട്ടില്‍പോലും നിഷേധിച്ചാണ് പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ ക്രൂരത കാട്ടുന്നത്. കഴിഞ്ഞ ദിവസമാണ് കിടപ്പുരോഗികള്‍ക്ക് അഞ്ചോളം കട്ടില് ഈ വാര്‍ഡില്‍ വിതരണം ചെയ്തത്. ഇതിന് ഏറ്റവും അര്‍ഹതയുള്ള ഇവര്‍ക്ക് മാത്രം പഞ്ചായത്ത് നിഷേധിച്ചു.
അച്ഛന് പൊന്നപ്പന് ലോട്ടറിവില്പന നടത്തിയാണ് ഇരുവര്‍ക്കും ഭക്ഷണം നല്‍കാനുള്ള പണം സ്വരൂപിക്കുന്നത്. രാവിലെ ലോട്ടറി വില്പന നടത്താനായി പോയി വൈകിട്ട് തിരികെ വരും വരെ ഇരുവരും മുറിക്കുള്ളില്‍ തന്നെയാണ് കഴിച്ചുകൂട്ടുന്നത്. അമ്മ വര്‍ഷങ്ങള്‍ മുമ്പ് മരിച്ചതോടെ മക്കളുടെ സംരക്ഷണം അച്ഛന്റെ ചുമലിലായി.
മാനസിക വൈകല്യം ബാധിച്ച മക്കളുടെ ഭക്ഷണത്തിനും മരുന്നിനുമായി പണം കണ്ടെത്താന്‍ പൊന്നപ്പന് വലയുകയാണ്. മക്കള്‍ പട്ടിണി കിടക്കരുതെന്ന ആഗ്രഹം മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. ആശാ വര്‍ക്കര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ ചില ദിവസങ്ങളില്‍ ഇവരെ സന്ദര്‍ശിക്കുന്നതാണ് അല്പമെങ്കിലും ആശ്വാസം. ഇത്രയേറെ ദുരിതം അനുഭവിക്കുന്ന കുടുംബത്തെയാണ് പഞ്ചായത്ത് അവഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: