പേട്ട: ഓഖി ചുഴലിക്കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് നട്ടെല്ല് തകര്‍ന്ന മധ്യവയസ്കനെ സര്‍ക്കാര്‍ അവഗണിക്കുന്നു. വയ്യാമൂല കണിയങ്കര ക്ഷേത്രത്തിന് സമീപം പുലപുരയിടത്ത് വീട്ടില്‍ ബി. വിജയകുമാറി(55)നാണ് സര്‍ക്കാരില്‍ നിന്നുളള യാതൊരു സഹായവും ലഭിക്കാത്തത്.
നവംബര്‍ 30 ന് ഉച്ചയോടെയാണ് അപകടം. ഓലമേഞ്ഞ വീടിന് മുകളിലേക്ക് അടുത്ത പറമ്പില്‍നിന്ന തെങ്ങ് ചുഴലിക്കാറ്റില്‍ ഒടിഞ്ഞ് വീണു. വീടിനുളളിലായിരുന്ന വിജയകുമാര്‍ തെങ്ങിനടിയില്പ്പെട്ടു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയിലേറ്റ പൊട്ടല്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ കണ്ടത്. നാലുദിവസം കഴിഞ്ഞാണ് നട്ടെല്ലിന് പൊട്ടല്‍ തിരിച്ചറിഞ്ഞത്. ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങള്‍ ചെലവാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഓഖി ദുരന്തസഹായത്തിനായി ഈ മാസം നാലിന് താലൂക്ക് ഓഫീസില്‍ അപേക്ഷ നല്കി. പത്ത് ദിവസത്തിനകം അറിയിക്കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഇതുവരെ അറിയിപ്പുണ്ടായിട്ടില്ലെന്ന് വിജയകുമാറിന്റെ മകള്‍ പറഞ്ഞു. ഇവര്‍ക്ക് വയ്യാമൂലയില്‍ ഉണ്ടായിരുന്ന ഭൂമി വിമാനത്താവള വികസനത്തോടെ നഷ്ടപ്പെട്ടു. തുടര്‍ന്ന് സമീപവാസിയുടെ കാരുണ്യത്തില്‍ അയാളുടെ പുരയിടത്തില്‍ വീട് കെട്ടി താമസിക്കുകയാണ്.
വിവരമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്, അക്ഷയശ്രീ ജില്ലാ സെക്രട്ടറി ജയരാജീവ് തുടങ്ങിയവര്‍ വിജയകുമാറിന്റെ വീട് സന്ദര്‍ശിച്ചു. ഓഖി ദുരന്തത്തിനിരയായവരെല്ലാവരെയും തുല്യ പ്രാധാന്യത്തില്‍ കാണേണ്ടതാണെന്നും വിജയകുമാറിന് സഹായം നല്കാന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. വിജയകുമാര്‍ ഇപ്പോഴും മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സ കാര്‍ഡിന്റെ പരിഗണന മാത്രമാണ് ലഭ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: