കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കും. പ്രോസിക്യൂഷന്, പ്രതിഭാഗം അഭിഭാഷകരുടെ വാദം നീണ്ടു പോയതിനാല്‍ ഇന്നലെ ശിക്ഷ വിധിക്കാനായില്ല. ഇതേ തുടര്‍ന്ന് ജഡ്ജി എന്‍. അനില്‍കുമാറാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.
ശക്തമായ വാദമുഖങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ കോടതിയില്‍ ഉയര്‍ത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതിയിലെയും, ഹൈക്കോടതികളിലെയും വിധികള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് വാദിച്ചു. കേസ് അസാധാരണമാണ്.
ദല്‍ഹി നിര്‍ഭയ കേസിന് സമാനമായ കേസാണിത്. കൊലയും അതിക്രൂരപീഡനവും തെളിഞ്ഞിട്ടുണ്ട്. 33 തവണ കുത്തേറ്റതിന്റെ പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. പ്രതി സഹതാപം അര്‍ഹിക്കുന്നില്ല. ബിരുദാന്തര ബിരുദം പൂര്‍ത്തിയാക്കിയ നിയമ വിദ്യാര്‍ഥിയാണ് കൊല ചെയ്യപ്പെട്ടത്. കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണം. ഇവയാണ് പ്രോസിക്യൂഷന് ഉന്നയിച്ചത്.
കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കരുതെന്നും, പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്ത് കരുണ കാണിക്കണമെന്നും പ്രതിഭാഗം വാദിച്ചു. ജിഷയെ മുന്‍പരിചയമില്ലെന്നും തെറ്റായ കുറ്റമാണ് തനിക്കെതിരെ ചുമത്തിയതെന്നും അമീറുള്‍ കോടതിയില്‍ പറഞ്ഞു. ഭാര്യയും മക്കളും ഉണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്ന് മറുപടി നല്കി. മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും അമീറുള്‍ ആവശ്യപ്പെട്ടു.
ഇരുഭാഗത്തെയും അഭിഭാഷകര്‍ നിലപാട് ആവര്‍ത്തിച്ച് വാദം തുടര്‍ന്നതോടെ കേസില്‍ ശിക്ഷ വിധിക്കുന്നത് മാറ്റുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാധാകൃഷ്ണന് എന്നിവര്‍ ഹാജരായി.
അമീറുള്‍ ഇസ്ലാമിനെതിരെ ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെ 10 സുപ്രധാന തെളിവുകളാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമീറുള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: