ഇരിക്കൂര്‍: ജില്ല ലഹരി മരുന്ന് മാഫിയകളുടെ പിടിയില്‍. ദിനംപ്രതി ലക്ഷക്കണക്കിന് രൂപയുടെ ലഹരി മരുന്നുകളാണ് ജില്ലയില്‍വില്‍പന നടത്തുന്നത്. കഞ്ചാവ്, പാന്‍മസാലകള്‍, വിവിധ തരം ലഹരി ഗുളികകള്‍ തുടങ്ങി നിരവധി ലഹരി മരുന്നുകള്‍ വിറ്റഴിക്കുന്നുണ്ട്. ഇതുകൂടാതെ വിദേശ മദ്യങ്ങള്‍, നാടന്‍ ചാരായം എന്നിവയും സുലഭമാണ്.
എക്സൈസ് പോലീസ് അധികൃതര്‍ നടത്തുന്ന റെയ്ഡുകളില്‍കിലോക്കണക്കിന് കഞ്ചാവാണ് ദിനംപ്രതി പിടികൂടുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ബസ്സുകളിലും തീവണ്ടികളിലുമായി ഇവിയെത്തിക്കുന്ന കഞ്ചാവ് ചില്ലറ വില്‍പ്പന നടത്താനായി നൂറുകണക്കിന് ഏജന്റുമാരാണ് നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാനക്കാരും ഈ ശൃംഘലയില്‍ കണ്ണികളാണ്. ഇവര്‍ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വില്പന നടത്തുന്നത്.
ഇടുക്കിയില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും ചെറിയ വിലക്ക് ഇവിടെയെത്തിക്കുന്ന കഞ്ചാവ് 20-30 ഇരട്ടി വിലക്കാണ് ഏജന്റുമാര്‍ മുഖാന്തിരം ഇത്തരം സംഘങ്ങള്‍ വില്പന നടത്തുന്നത്. മയക്കുമരുന്നുകളുടെ സംഭരണ കേന്ദ്രമായി ജില്ലയിലെ ചില കേന്ദ്രങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും എക്സൈസ്, പോലീസ്അധികൃതര്‍ക്ക് ഇതിനെ തകര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.
കഴിഞ്ഞ 3 മാസത്തിനുള്ളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരു ക്വിന്റലോളം കഞ്ചാവും 2 ടണ്ണിലേറെ പാന്‍ മസാലകളും പിടികൂടിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നും രണ്ട് രൂപക്ക് വില്പന നടത്തുന്ന പാന്‍ ഉല്പന്നങ്ങള് ഇവിടെയെത്തിച്ച് 50-60 രൂപക്കാണ് വില്പന നടത്തുന്നത്. ഇത്തരം ലഹരി ഉല്പന്നങ്ങള്ക്ക് അന്യസംസ്ഥാന തൊഴിലാളികളാണ് ഏറെയും ഇരകള്‍. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ ഏറെയാണ്. വില്പനയും തകൃതിയിലാണ് നടക്കുന്നത്.
വ്യാപാരികള്‍ ഇതുവഴി വന്‍ ലാഭമാണ് കൊയ്യുന്നത്. മംഗലാപുരം, വീരാജ്പേട്ട ഭാഗങ്ങളില്‍നിന്നും ദിവസം ഒന്നിലേറെ തവണ ഇത്തരം പാന്‍മസാലകളെത്തിക്കുന്ന സ്ത്രീകളുള്‍പ്പെടെയുള്ള നിരവധി ആള്ക്കാര് സജീവമായുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് മദ്യവും ഇവിടെ എത്തിക്കുന്നത്. ഗോവ, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്നും വിലകുറഞ്ഞ മദ്യം തീവണ്ടിയിലും ബസ്സിലുമായി ഇവിടെയെത്തിച്ച് കഴുത്തറുപ്പന്‍ വിലയാണ് ചിലര്‍ ഈടാക്കുന്നത്.
ജില്ലയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തോതില്‍നാടന്‍ചാരായ വാറ്റും നടക്കുന്നുണ്ട്. ഇത്തരത്തില്‍വാറ്റിയെടുക്കുന്ന ചാരായത്തിന് ലിറ്ററിന് ആയിരത്തിന് മുകളിലാണ് വില. ലാഭം കൂടിയതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നീരവധി പേര് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും മാനുഷിക പരിഗണന വെച്ച് പരിശോധനകളില്‍നിന്ന് ഒഴിവാക്കുന്നത് ഇവര്‍ക്ക് സഹായകരമാകുന്നുണ്ട്.
വന്‍ ലാഭവും കുറഞ്ഞ ശിക്ഷയുമായതോടെയാണ് വ്യാപാരികളെ നിരോധിത പാന്‍ ഉല്പന്നങ്ങളുടെ വില്പനക്കായി പ്രേരിപ്പിക്കുന്നത്. പാന്‍ ഉല്പന്നങ്ങള് പിടികൂടിയാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കും. പിടികൂടിയ വാഹനങ്ങള്‍ വിട്ടുകിട്ടുകയും ചെയ്യും. പരമാവധി അയ്യായിരം രൂപ പിഴയടച്ചാല്‍ കേസില്‍ നിന്നും തടിയൂരാനും കഴിയും.
മദ്യം കഞ്ചാവു കേസുകളിലും നേരത്തെയുണ്ടായിരുന്ന ശിക്ഷാ നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനയും തകൃതിയാണ്. ജില്ലയില്‍ ഇരുപതിലേറെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം ഫോര്‍സ്റ്റാറായി മാറിയപ്പോള്‍ മദ്യവില ഗണ്യമായി വര്‍ദ്ധിച്ചു. അതോടെ ഇവിടങ്ങളില്‍ മദ്യപന്മാരുടെ വരവും നിലച്ചു.
സര്‍ക്കാര്‍ ഔട്ട്ലെറ്റുകളിലും നേരത്തെയുണ്ടായിരുന്ന നീണ്ട ക്യൂ ഒഴിവായിട്ടുണ്ട്. ഇതിന് പകരം മദ്യം ഗ്രാമങ്ങിളിലേക്ക് ഒഴുകുന്ന അവസ്ഥയായി. ആവശ്യമുള്ള ബ്രാന്റ് വീട്ടില്‍ എത്തിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ പല സ്ഥലങ്ങളിലും ഉള്ളത്. പോലീസ് എക്സൈസ് സംഘം ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത ദുരന്തമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: