പയ്യന്നൂര്‍: പോലീസ് അനാസ്ഥമൂലം പയ്യന്നൂര്‍ റെയില്വേസ്റ്റേഷന് പരിസരം ക്രിമിനല്‍ സംഘങ്ങളുടെ താവളമാകുന്നു. കഞ്ചാവ്, മയക്കുമരുന്ന്, ചൂതാട്ട സംഘത്തിന്റെ പിടിയിലായിട്ട് മാസങ്ങളായെങ്കിലും ഈ പ്രദേശത്തെ ഇതില്‍നിന്നും മോചിപ്പിക്കാന്‍ പയ്യന്നൂര്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്.
രാത്രികാലങ്ങളില്‍ റെയില്‍വേ സംരക്ഷണസേനയുടെ നിരീക്ഷണമില്ലാതായതോടെയാണ് ഇവിടം സാമൂഹ്യ വിരുദ്ധരുടെ പിടിയിലായത്. കഴിഞ്ഞ 5 മാസത്തിനുള്ളില്‍ രണ്ടുപേരാണ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് കൊല്ലപ്പെട്ടത്. എന്നിട്ടും പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഫോണുപോലും പ്രവര്‍ത്തന സജ്ജമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഓഗസ്ത് 25ന് ഹോട്ടല്‍ ജീവനക്കാരനായ മാതമംഗലം കോയിപ്രയിലെ കെ.സി.ശ്രീധരന്റെ മൃതദേഹം റെയില്‍വേ സ്റ്റേഷന്റെ തെക്കുഭാഗത്ത് മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോറത്തില്‍ കാണപ്പെട്ടിരുന്നു.
സംഭവ ദിവസം രാത്രി സ്റ്റേഷനിലെ വിശ്രമ മുറിയില്‍ ഉണ്ടായിരുന്ന യാത്രക്കാരിയും കൊള്ളയടിക്കപ്പെട്ടിരുന്നു. കൊടക്കാട് സ്വദേശി വടക്കേ നീലമനയിലെ കൃഷ്ണന് നമ്പൂതിരിയുടെ ഭാര്യ കെ.രാധയുടെ 54700 രൂപയടങ്ങിയ ബാഗാണ് മോഷ്ടിക്കപ്പെട്ടത്. ബാഗുമായി പോകുന്നതിനിടയിലാണ് മോഷ്ടാവ് സ്റ്റേഷനിലെ ബഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീധരനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.
സംഭവം കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് ശേഷം കോട്ടയത്ത് മറ്റൊരു കേസില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ കൊലപാതകം അയാളാണ് ചെയ്തതെന്ന് തെളിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍ താഴെചൊവ്വയിലെ നൗഫലിനെ റെയില്‍വേ സ്റ്റേഷന് പാര്‍സല്‍ ഓഫീസിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പരിയാരത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇയാളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍അന്വേഷണം ഊര്ജ്ജതമായി നടക്കുന്നുണ്ട്.
കഞ്ചാവ് വില്പനക്ക് പുറമെ ഒറ്റനമ്പര്‍ ലോട്ടറി വ്യാപാരം, മദ്യ വില്പന എന്നിവയെല്ലാം സ്റ്റേഷനോട് ചേര്‍ന്നുള്ള കാടുപിടിച്ച പ്രദേശങ്ങളിലും ഒഴിഞ്ഞ ക്വാര്‍ട്ടേഴ്സ കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്.
പകല്‍സമയങ്ങളില്‍ റെയില്‍വേ പോലീസിന്റെ നിരീക്ഷണമുണ്ടെങ്കിലും രാത്രി ഇത് നിലച്ചതോടെയാണ് സാമൂഹ്യ വിരുദ്ധര്‍ ഏറിയത്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഫോണ്‍പോലും പ്രവര്‍ത്തിക്കാത്ത അവസ്ഥയായതോടെ അത്യാവശ്യം വന്നാല്‍ സാധാരണക്കാരന് പോലീസിന്റെ സേവനം ലഭിക്കാത്ത അവസ്ഥയാണുള്ളത്.
സിപിഎം ശക്തികേന്ദ്രമായ ഇവിടെ രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും നടന്നിരുന്നു. എന്നിട്ടും സ്റ്റേഷനിലെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ചിലരുമായുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നും പറയപ്പെടുന്നു. ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ നൗഫലിന്റെ ജീവന് രക്ഷിക്കാനാവുമായിരുന്നു.
സ്റ്റേഷനില്‍ ബഹളംവെച്ച് നൗഫല്‍ യാത്രക്കാര്‍ക്ക് ശല്യമാക്കുന്ന വിവരം യഥാസമയം റെയില്‍വേസ്റ്റേഷനില്‍ നിന്നും പോലീസ്റ്റേഷനില്‍ അറിയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇയാള്‍ കൊല്ലപ്പെടുമായിരുന്നില്ല. റെയില്‍വേസ്റ്റേഷന്റെ പലഭാഗങ്ങളിലും നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങള്വൃത്തിയാക്കാന് ഉദ്യോഗസ്ഥര്മെനക്കെടാറില്ല. ഹൈമാസ്റ്റ് ലൈറ്റുകളുടെ അഭാവവും ഇവിടെയുണ്ട്. ഇത് സാമുഹ്യവിരുദ്ധര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. കേന്ദ്രസര്‍ക്കാരിനെയും റെയില്‍വേ വകുപ്പിനെയും പഴിചാരാനായി ഇടതുപക്ഷ സഹയാത്രികരായ ചില ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം പ്രധാന കാരണമെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: