മടിക്കൈ കമ്മാരന്റെ വേര്‍പാടോടെ പോരാളിയായ സഹപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. ഏറെ നാള് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. തൊഴിലാളികളെ ഉദ്ധരിക്കുന്നതിന് പകരം ചൂഷണമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്നതെന്ന് അനുഭവവെളിച്ചത്തില്‍ ബോധ്യം വന്നതിനുശേഷമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് വിടപറഞ്ഞ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് ഭാരതീയ ജനസംഘത്തിലേക്കുമെത്തിയത്.
ബിജെപിയുടെ പ്രമുഖ നേതാവായ സി.കെ.പത്മനാഭന്റെ മനംമാറ്റത്തിന്റെ കാലഘട്ടത്തില്‍ തന്നെയായിരുന്നു കമ്മാരേട്ടനും കമ്മ്യൂണിസം ഉപേക്ഷിച്ചത്. 1967 ല്‍ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്പൂര്‍ണ്ണ സമ്മേളനം കോഴിക്കോട് സംഘടിപ്പിക്കുന്നതിന്റെ കാലഘട്ടത്തിലാണ് ഇവരെല്ലാം ജനസംഘം ആശയത്തിലേക്ക് ആകൃഷ്ടരായത്. കണ്ണൂര്‍ ജില്ലയില്‍ ഇതുപോലെ ആശയപരമായ പുതുമാറ്റം തേടിവന്ന ആള്‍ക്കാരില്‍ വിഷ്ണുഭാരതീയന്‍, കമ്മാരേട്ടന് തുടങ്ങി നിരവധിപേര്‍ മാനവീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ ജനസംഘത്തിലേക്ക് കടന്നുവന്നു. ആദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനരംഗത്തെ പരിചയവും ഊര്‍ജ്ജവും യുവാക്കളെ ആകര്‍ഷിക്കാനുള്ള കഴിവും പ്രസംഗ പാടവവും ഉയര്‍ച്ചയ്ക്ക് സഹായകമായി.
പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളില്‍ ഇടപെട്ട് അവരോട് പ്രതിബദ്ധത പ്രകടിപ്പിക്കുമായിരുന്നു. കാസര്‍കോട് ജില്ല രൂപീകരണത്തിനുമുമ്പ് കാഞ്ഞങ്ങാട് കണ്ണൂരിന്റെ ഭാഗമായിരുന്നപ്പോള്‍ ജില്ലാ പ്രസിഡന്റായും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന ചുമതല വഹിക്കുകയും ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മോശമായ അവസരത്തിലും പാര്‍ട്ടി പരിപാടികളില്‍ വിട്ടുവീഴ്ചയില്ലാതെ പങ്കെടുക്കണമെന്ന നിഷ്കര്‍ഷത അദ്ദേഹത്തിന് ഉണ്ടായിരുന്നു.
അദ്ദേഹത്തെ ആദരിക്കാനായി സഹപ്രവര്‍ത്തകരും അനുഭാവികളും ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നതാണ്. നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അന്ത്യം പെട്ടന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന്റെ കര്‍മ്മകുശലത അദ്ദേഹത്തെ അറിയാവുന്ന പ്രവര്‍ത്തകര്‍ക്ക് ദീര്‍ഘകാലം പ്രേരണ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: